'അത്യന്തം അപമാനകരം'; വൈരമുത്തുവിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചതിൽ രൂക്ഷവിമർശനവുമായി ചിന്മയി ശ്രീപദ
ചെന്നൈ: കവി വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചതിൽ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. പീഡകനൊപ്പം നിൽക്കുന്ന സർക്കാർ അത്യന്തം അപമാനകരമാണെന്ന് അവർ എക്സിലൂടെ പ്രതികരിച്ചു. വർഷങ്ങൾക്കുമുൻപ് ചിന്മയി ഉൾപ്പെടെയുള്ളവർ വൈരമുത്തുവിനെതിരെ മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. നടൻ കമലഹാസൻ വൈരമുത്തുവിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ടതിലും ചിന്മയി വിമർശനം ഉന്നയിച്ചിട്ടുണ്ട്.
2020ലും വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച് ചിന്മയി രംഗത്തെത്തിയിരുന്നു. ഒരു ടെലിവിഷ൯ ചാനലിൽ ജോലി ചെയ്യുന്ന പെൺകുട്ടി തന്നോട് പറഞ്ഞെതെന്ന രീതിയിലാണ് ചിന്മയി ആരോപണം ഉന്നയിച്ചിരുന്നത്. ട്വിറ്ററിലൂടെ പേര് സൂചിപ്പിക്കാതെ സ്ക്രീ൯ ഷോട്ടുകൾ പങ്കുവച്ചായിരുന്നു ആരോപണം. വൈരമുത്തുവിനെതിരെ പുറത്തുവരുന്ന പതിനേഴാമത്തെ 'മീ ടൂ' ആരോപണമായിരുന്നു അത്. 2018 ൽ ചിന്മയി ഉൾപ്പെടെ നിരവധി സ്ത്രീകൾ വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായിരുന്നില്ല.
2002ന് ശേഷം ഇത് ആദ്യമായാണ് തമിഴ് ഭാഷയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിക്കുന്നത്. തമിഴ് ഭാഷയ്ക്കും സംസ്‌കാരത്തിനും നൽകുന്ന സംഭാവനകൾക്ക് അനുസരിച്ചാണ് പുരസ്‌കാരം. 11 ലക്ഷം രൂപ, വാഗ്‌ദേവത ശിൽപം, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. പത്മഭൂഷൺ, പത്മശ്രീ എന്നീ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ നേരത്തെ ആദരിച്ചിരുന്നു.