ഇറാനിലേക്ക് സൈനികരുമായി യുഎസ്എസ് ട്രിപ്പോളിയും, അമേരിക്കയുടെ ലക്ഷ്യം കരയുദ്ധം?

Saturday 14 March 2026 7:15 PM IST

വാഷിംഗ്ടൺ: ഇറാന്റെ എണ്ണ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയിൽ ശക്തമായ സൈനിക വിന്യാസത്തിന് അമേരിക്ക ഒരുങ്ങുന്നു. അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ യു.എസ്.എസ് ട്രിപ്പോളി ഇറാനിലേക്ക് തിരിച്ചതായാണ് റിപ്പോർട്ട്. 2500ഓളം സൈനികരും വിപുലമായ ആയുധ ശേഖരവുമായാണ് കപ്പലിന്റെ യാത്ര. ഇൻഡോ പസഫിക് കമാൻഡിലെ 31 മറീൻ എക്‌സപഡേഷനറി യൂണിറ്റിനാണ് ചുമതല. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കനത്തതോടെയാണ് യു,​എസിന്റെ പുതിയ നീക്കം.

വ്യോമതാവളങ്ങളുടെ സഹായമില്ലാതെ തന്നെ ആക്രമണങ്ങൾ ഏകോപിപ്പിക്കാൻ യു.എസ്.എസ് ട്രിപ്പോളിക്ക് ശേഷിയുണ്ട്. എഫ്-35 ലൈറ്റനിംഗ് II,​ ബെൽബോയിംഗ് എന്നിവയടക്കമാണ് ഈ യൂണിറ്റിലുള്ളത്. നിരവധി കപ്പലുകളും രണ്ട് ട്രാൻസ്പോർട്ട് ഡോക്ക്ഷിപ്പും യുദ്ധക്കോപ്പുകളും ട്രിപ്പോളി പോലെയുള്ള കപ്പലുകളിലുണ്ടാകും. നിലവിൽ മിഡിൽ ഈസ്റ്റിലുടനീളം അൻപതിനായിരത്തിലധികം യു.എസ് സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം മിഡിൽഈസ്റ്റിലെ യു.എസ് സൈനിക സാന്നിദ്ധ്യം കൂടുതൽ ശക്തിപ്പെടുത്താനും സ്ഥിതി വഷളായാൽ വേണ്ട നടപടി സ്വീകരിക്കാനുമാണ് കപ്പൽ അയക്കുന്നതെന്നാണ് യു.എസ് അധികൃതരുടെ വിശദീകരണം. കപ്പലെത്തുന്നതോടെ പേർഷ്യൻ ഗൾഫിലും അറബിക്കടലിലും പരിസരങ്ങളിലും യു.എസ് സൈന്യത്തിന് നീക്കങ്ങൾ കൂടുതൽ എളുപ്പമാകുമെന്നാണ് കരുതുന്നത്.