കൈലാസത്തുകുന്ന് ജലശുദ്ധീകരണ പദ്ധതി യാഥാർത്ഥ്യമാകുന്നു
വെഞ്ഞാറമൂട്:കൈലാസത്തുകുന്ന് ജലശുദ്ധീകരണ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വാമനപുരം,നെല്ലനാട്,മാണിക്കൽ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. വാമനപുരം നിയോജകമണ്ഡലത്തിലെ നെല്ലനാട്,വാമനപുരം പഞ്ചായത്തുകൾക്കും നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ മാണിക്കൽ പഞ്ചായത്തിനുംവേണ്ടി കൈലാസത്തുകുന്നിൽ നിർമ്മിച്ച ജലശുദ്ധീകരണശാല ഇന്ന് നാടിന് സമർപ്പിക്കും.വാമനപുരം നദിയാണ് പദ്ധതിയുടെ സ്രോതസ്. കിണർ,പമ്പുഹൗസ് എന്നിവയുടെ നിർമ്മാണം,റാ വാട്ടർ,ക്ലിയർ വാട്ടർ പമ്പിംഗ് മെയിനുകൾ,പമ്പുസെറ്റുകൾ,ജലവിതരണശൃംഖലകൾ സ്ഥാപിക്കൽ,ഉപരിതല ജലസംഭരണികളുടെ നിർമ്മാണം.ഗാർഹിക കണക്ഷൻ നൽകൽ എന്നിവയാണ് പദ്ധതിയിലുള്ളത്.
170.20 കോടി ചെലവ്
ഒന്നാംഘട്ടമായി 118.70 കോടി,രണ്ടാംഘട്ടമായി 3.36 കോടി,വാമനപുരം–മാണിക്കൽ– നെല്ലനാട് പഞ്ചായത്തുകളിലെ റോഡുകളുടെ റെസ്റ്റോറേഷന് 48.14 കോടി ഉൾപ്പെടെ ആകെ 170.20 കോടിയാണ് ചെലവ്. രണ്ടുഘട്ടങ്ങളിലായി 19,965 കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്.
പദ്ധതിയുടെ ഉദ്ദേശ്യം
നെല്ലനാട് പഞ്ചായത്തിലെ കുറ്ററയിൽ വാമനപുരം നദിക്കുസമീപം കിണർ,പമ്പുഹൗസ് എന്നിവ നിർമ്മിച്ച് പമ്പുസെറ്റുകൾ സ്ഥാപിച്ചു. പ്രതിദിനം 150 ലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണ ശാലയിലെത്തിച്ച് ഇവ ശുദ്ധീകരിക്കും.5.2 ലക്ഷം സംഭരണശേഷിയുള്ള ഭൂഗർഭ ജലസംഭരണിയിലും 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതലസംഭരണിയിലും ജലം ശേഖരിച്ചാണ് വിതരണം. ഉപരിതലസംഭരണിയിൽ എത്തുന്ന ജലം വാമനപുരം,നെല്ലനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്കും കൈലാസത്തുകുന്നിലെ മൂന്നുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണിയിലെത്തിച്ച് വാമനപുരം,നെല്ലനാട്,മാണിക്കൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്കും വിതരണം ചെയ്യും.
ഉദ്ഘാടനം ഇന്ന്
മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്യും.മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിക്കും.ഡി.കെ. മുരളി എം.എൽ.എ സ്വാഗതവും എം.പിമാരായ അടൂർ പ്രകാശ്,എ.എ റഹീം എന്നിവർ മുഖ്യ അതിഥിയാകും.കേരള ജല അതോറിട്ടി മാനേജിംഗ് ഡയറക്ടർ പി.ബി.നൂഹ്,ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ.ബിനു ഫ്രാൻസിസ് എന്നിവർ പങ്കെടുക്കും.