നെല്ല് സംഭരണത്തിൽ അനാസ്ഥ; കെട്ടിക്കിടക്കുന്നത് 20 ടൺ നെല്ല്

Sunday 15 March 2026 12:00 AM IST

തൃശൂർ: സപ്ലൈകോയുടെ നെല്ല് സംഭരണം വൈകുന്നതിനെ തുടർന്ന് തൃശൂർ ജില്ലയിലെ പറപ്പൂർ, എടക്കളത്തൂർ മേഖലകളിൽ ലോഡ് കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു. പറപ്പൂർ കാളിപ്പാടത്തെ 88 ഏക്കറിലും എടക്കളത്തൂർ പടിഞ്ഞാറെപ്പാടത്തെ 240 ഏക്കറിലും കൊയ്‌തെടുത്ത നെല്ലാണ് രണ്ടാഴ്ചയായി പാടത്ത് കിടക്കുന്നത്. ഒരു മഴ പെയ്താൽ പോലും നെല്ല് മുളച്ച് വിൽപ്പന അസാദ്ധ്യമാകുമെന്ന് കർഷകർ പറയുന്നു. അതിനാൽ കൃഷിയിടത്തിൽ കാവലിരിക്കുകയാണ് കർഷകർ. സപ്ലൈകോ യഥാസമയം സംഭരിക്കാത്തതിനാൽ പലയിടത്തും കൊയ്ത്ത് നിറുത്തി. സപ്ലൈകോ കർഷകരിൽ നിന്നും നെല്ല് ശേഖരിക്കാൻ മിൽ ഉടമകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഡിമാൻഡ് കുറച്ച് സമ്മർദ്ദം

വെള്ള പൊന്മണി അരിക്ക് വിപണിയിൽ ഡിമാൻഡ് കുറവാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില കുറയ്ക്കാനാണ് മില്ലുടമകളുടെ ശ്രമം. കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. എ.ഡി.എം അന്വേഷിക്കുമെന്നാണ് കളക്ടർ അറിയിച്ചത്. നെല്ല് എടുക്കാൻ തടസമെന്തെന്ന് അധികൃതർ വ്യക്തമാക്കിയില്ലെന്നും കർഷകർ പറഞ്ഞു. കാർഷിക സർവകലാശാലയും കൃഷി വകുപ്പും അംഗീകരിച്ച പൊന്മണി നെൽവിത്ത് പറപ്പൂർ സഹകരണ ബാങ്കിന്റെ കൂടി അനുമതിയോടെയാണ് വിതച്ചത്. പുതിയ നിബന്ധനകൾ കർഷകർക്ക് മുന്നിൽ വച്ച് വില പേശുകയാണ് മിൽ ഉടമകളെന്ന് കർഷകർ പറയുന്നു.

കൂടുതൽ ഇളവ് വേണമെന്ന് മിൽ ഉടമകൾ

ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ ഒരു കിലോയാണ് ഇളവ് നൽകാറ്. ഇത് അഞ്ച് കിലോയാക്കണമെന്നാണ് മിൽ ഉടമകളുടെ ആവശ്യം. മുൻപ് മില്ലുടമകൾ ചാക്കുകൾ നൽകിയിരുന്നെങ്കിലും ഇപ്പോൾ കർഷകർ തന്നെ ചാക്ക് കണ്ടെത്തണം. ഇത് ചാക്കൊന്നിന് പത്ത് രൂപ വീതം അധികച്ചെലവാണ് കർഷകർക്കുണ്ടാക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഏറെ കഷ്ടപ്പെട്ടാണ് കൃഷിയിറക്കിയത്. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അധികൃതർ മുന്നിട്ടിറങ്ങണം.

ഡോ.ജയിംസ് ചിറ്റിലപ്പിള്ളി, തോളൂർ പഞ്ചായത്ത് അംഗം ഡേവിസ് വടക്കൻ, പ്രമോദ് മാധവൻ, ബൈജു ബാലൻ ജില്ലാ കൃഷിസംരക്ഷണ വികസനസമിതി പ്രസിഡന്റ്.