രണ്ട് ഇന്ത്യൻ കപ്പലുകളിലായി 92700 മെട്രിക് ടൺ എൽപിജി,​ ഇന്ധനവുമായി 22 കപ്പലുകൾ കൂടി ഹോർമുസിൽ

Saturday 14 March 2026 11:43 PM IST

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് കടന്ന ശിവാലിക്,​ നന്ദാദേവി എന്നീ ഇന്ത്യൻ കപ്പലുകളിൽ ഏകദേശം 92700 മെട്രിക് ടൺ എൽ.പി.ജിയുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കപ്പലുകൾ മാർച്ച് 16,​ 17 തീയതികളിലായി ഇന്ത്യൻ തുറമുഖങ്ങളിലെത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് കുമാർ സിൻഹ പറഞ്ഞു.

പേർഷ്യൻ ഗൾഫ് മേഖലയിലെ കപ്പലുകളിലുള്ള എല്ലാ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണ്. 24 മണിക്കൂറിനിടെ അവരുമായി ബന്ധപ്പെട്ട് യാതൊരു അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറു ഭാഗത്തായി 24 ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഉണ്ടായിരുന്നു. ഇവയിഷ രണ്ടെണ്ണം വെള്ളിയാഴ്ച രാത്രിയിലോ ശനി പുലർച്ചയോ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി താണ്ടി. 92700 മെട്രിക് ടൺ എൽ.പി.ജിയാണ് അതിലുള്ളത്. ശിവാലിക് എന്ന കപ്പൽ ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്തേക്കും നന്ദാ ദേവി കണ്ട്‌ല തുറമുഖത്തുമാണ് എത്തുക. നിലവിഷ പേർഷ്യൻ ഗൾഫ് മേഖലയിൽ 22 ഇന്ത്യൻ കപ്പലുകളാണ് അവശേഷിക്കുന്നത്. അതിൽ ആകെ 611 നാവികരുണ്ടെന്നും ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.