കരിയറിൽ ശ്രദ്ധിക്കണമെന്ന് ഉപദേശം; ഇരട്ട സഹോദരിയെ കുത്തിക്കൊലപ്പെടുത്തി
അമ്മയ്ക്കുള്ള 'സർപ്രൈസ് "
കുത്തേറ്റത് 84 തവണ
ലക്‌നൗ: ഉത്തർ പ്രദേശിൽ ഇരട്ട സഹോദരിയെ കുത്തിക്കൊലപ്പെടുത്തി എൻജിനിയറുടെ ക്രൂരത. ഹിമശിഖയാണ് (25) കൊല്ലപ്പെട്ടത്. സഹോദരൻ ഹാർദികിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രണയബന്ധത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നുമുള്ള ഉപദേശത്തിൽ പ്രകോപിതനായാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ആറിന് വൈകിട്ട് മൊറാദാബാദിലാണ് സംഭവം. അമ്മ നീലിമയെ വിളിച്ച് വീട്ടിലൊരു സർപ്രൈസ് ഉണ്ടെന്ന് ഹാർദിക് അറിയിക്കുകയായിരുന്നു. നീലിമ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു ഹിമശിഖ. ഹിമയുടെ ശരീരത്തിൽ 84 തവണ കുത്തേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നീലിമയെയും ഹാർദിക് ആക്രമിച്ചു.
ജീവിതം മൊബൈൽ
ഫോണിൽ
ഹാർദിക്കും ഹിമയും ഗുരുഗ്രാമിൽ എൻജിനിയർമാരായിരുന്നു. ഇതിനിടെ ഹിമ എം.ബി.എയ്ക്ക് ചേർന്നു. ഹാർദിക് ഒന്നര വർഷം മുമ്പ് ജോലി ഉപേക്ഷിച്ചു. പിന്നീട് 24 മണിക്കൂറും
സമൂഹ മാദ്ധ്യമങ്ങളിൽ ചെലവഴിച്ചു. ഇതിനിടെ സമൂഹ മാദ്ധ്യമത്തിലൂടെ പൂനെ സ്വദേശിയായ അന്യ മതത്തിൽപ്പെട്ട സ്ത്രീയുമായി ഹാർദിക് സൗഹൃദം സ്ഥാപിച്ചു. പിന്നീട് അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കുടുംബത്തെ അറിയിച്ചു. ഇതേത്തുടർന്ന് വലിയ തർക്കമുണ്ടായി. കരിയറിൽ ശ്രദ്ധ വേണമെന്ന് ഹിമ പറയുന്നതിന്റെ പേരിൽ ഇടയ്ക്കിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുമായിരുന്നു. സംഭവ ദിവസവും തർക്കം രൂക്ഷമായി. പ്രകോപിതനായ ഹാർദിക് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഹിമയെ നിരവധി തവണ കുത്തുകയായിരുന്നു. തുടർന്ന് ഇൻഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായ നീലിമയെ വിളിച്ച് വീട്ടിൽ സർപ്രൈസ് ഉണ്ടെന്നും വരണമെന്നും അറിയിച്ചു. നീലിമയെത്തിയപ്പോൾ അവരെയും ആക്രമിച്ചു.