വൈരമുത്തുവിന് ജ്ഞാനപീഠം; പ്രതിഷേധിച്ച് ചിന്മയി
തിരുവനന്തപുരം: ഗാനരചിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം നൽകിയതിനെതിരെ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. കേന്ദ്ര സർക്കാരും രാഷ്ട്രീയക്കാരും സിനിമാ മേഖലയിലെ ഭൂരിപക്ഷവും ഒരു ലൈംഗികാതിക്രമിക്കൊപ്പം നിൽക്കുകയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിന്മയി എക്സിൽ കുറിച്ചു. വൈരമുത്തുവിന്റെ പേരെടുത്തു പറയാതെയാണ് പ്രതികരണം.നിങ്ങളോട് ലജ്ജ തോന്നുന്നു. ജീവിതം, സ്വപ്നങ്ങൾ, കരിയർ, ജീവിതം എന്നിവ നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേൽ പതിക്കട്ടെ എന്നും ചിന്മയി കുറിച്ചു.
ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച വൈരമുത്തുവിനെ അഭിനന്ദിച്ച കമലഹാസന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തും ചിന്മയി അതൃപ്തി രേഖപ്പെടുത്തി. 'സിനിമയിൽ അധികാരം കൈയാളുന്ന പുരുഷന്മാർ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോൾ, തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ത്രീകളെ കേൾക്കാതെ പോകുന്നു. വോട്ട് ചെയ്യുന്ന സ്ത്രീകൾ ഓർമ്മിക്കണം, പുരുഷന്മാർ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല. ഏറ്റവും വിചിത്രമായ കാര്യം സ്വന്തം പാർട്ടിയിലെതന്നെ ഒരു സ്ത്രീ പരസ്യമായി ആ കവിയുടെ പേര് പറഞ്ഞതാണ് എന്നതാണ്".2005 ൽ സ്വിറ്റ്സർലണ്ടിൽ ഒരു പരിപാടിക്ക് പോയപ്പോൾ ഗാനരചയിതാവ് വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് ചിന്മയി പരസ്യമായി രംഗത്തുവന്നിരുന്നു. പിന്നീട്, ഇനി വൈരമുത്തുവിനെ നേരിൽ കണ്ടാൽ തല്ലുമെന്ന് ചിന്മയി പറഞ്ഞതും വലിയ വാർത്തയായിരുന്നു. അതിനു ശേഷം വൈരമുത്തുവിന് അംഗീകാരങ്ങൾ കിട്ടുന്ന അവസരത്തിലെല്ലാം ചിന്മയി രൂക്ഷമായി പ്രതികരിച്ചിരുന്നു.