നിയന്ത്രിക്കാൻ ആരുമില്ല, നിയന്ത്രണംവിട്ട് ബസുകൾ

Sunday 15 March 2026 3:51 AM IST
പൊൻകുന്നം ബസ് സ്റ്റാൻഡിൽ വഴിയടച്ച് പാർക്ക് ചെയ്യുന്ന ബസുകൾ

പൊൻകുന്നം: പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിൽ അപകടങ്ങൾ വർദ്ധിക്കുന്നതിനെതിരെ പ്രതിഷേധം ശകത്മാകുന്നു.കഴിഞ്ഞ ദിവസം യാത്രക്കാരിയുടെ കാൽപാദത്തിലൂടെ കെ.എസ്.ആർ.ടി.സി.ബസ് കയറി ഗുരുതര പരിക്കേറ്റിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ബസുകൾ തമ്മിലുള്ള മത്സരവും അമിതവേഗവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം.

സ്റ്റാൻഡിലേക്കും സ്റ്റാൻഡിനുള്ളിലൂടെയും അമിതവേഗത്തിലാണ് ചില ബസുകൾ പായുന്നത്. സ്റ്റാൻഡിന് പിൻഭാഗത്താണ് പാലാ, ചങ്ങനാശേരി എന്നിവിടങ്ങളിലേക്കുള്ള ബസുകൾ പാർക്ക് ചെയ്യുന്നത്. കോട്ടയം - കുമളി റൂട്ടിലുള്ള ബസുകൾ ചിറക്കടവ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ മുന്നിൽ നിർത്തി ആൾക്കാരെ കയറ്റിയിറക്കി പോകുന്നതാണ് രീതി. ഇവിടെ ബസ് ഇറങ്ങുന്നവർ പാലായിലേക്കുള്ള ബസിലേക്ക് കയറാൻ സ്റ്റാൻഡിന് നടുവിലൂടെ നടക്കുമ്പോഴാകും ബസുകൾ പാഞ്ഞെത്തുന്നത്. നിയന്ത്രണമില്ലാത്ത വേഗത്തിലെത്തുന്ന ബസുകളുടെ മുൻപിൽ അകപ്പെടുന്ന യാത്രക്കാരുടെ ജിവൻ പന്താടുകയാണ് സ്വകാര്യന്മാർ.

സ്റ്റാൻഡ് വിട്ട് പോകണം

രാവിലെയും വൈകിട്ടും വിദ്യാർത്ഥികളുടെ തിരക്കുകൂടിയാകുമ്പോൾ ഏറെ അപകടസാധ്യതയാണ് ബസ് സ്റ്റാൻഡിൽ. കയറിയിറങ്ങിപ്പോകേണ്ട ബസുകൾ ഏറെ നേരം നിർത്തിയിടുന്നതുമൂലം പിന്നാലെയെത്തുന്ന ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാനാകാതെ കവാടത്തിലെ റോഡിലും ദേശീയപാതയിലും നിർത്തിയിടുന്നതും പതിവാണ്. ഇതുമൂലം ദേശീയപാതയിൽ ഗതാഗതക്കുരുക്കുമുണ്ടാകുന്നു.

ബസ് സ്റ്റാൻഡിന്റെ ഉടമസ്ഥതയുള്ള ചിറക്കടവ് പഞ്ചായത്തും പോലീസും കൃത്യമായ ഗതാഗത ക്രമീകരണമുണ്ടാക്കുകയും നിയമങ്ങൾ പാലിക്കാൻ ബസ് ജീവനക്കാരെ നിർബന്ധിക്കുകയും ചെയ്തില്ലെങ്കിൽ അപകടങ്ങളേറുമെന്നാണ് യാത്രക്കാർ പറയുന്നത്.