കൊയ്യാൻ ആവശ്യത്തിന് യന്ത്രമില്ല,സംഭരണവും വഴിപാട്, നീറി,​നീറി നെൽക്കർഷകർ

Sunday 15 March 2026 4:00 AM IST
കൊയ്ത്ത് യന്ത്രം

കോട്ടയം: കൊയ്‌ത്ത് യന്ത്രത്തിന് ക്ഷാമമായതോടെ കൊയത്ത് വൈകുന്നത് കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. നെല്ല് സംഭരിക്കാതെ കൂടുതൽ കിഴിവിനായി ഏജന്റന്മാർ 'കളിക്കുന്നതും ' പ്രതിസന്ധി രൂക്ഷമാക്കി. കോട്ടയത്ത് കൊയ്‌ത്ത് സജീവമായതോടെ 200 കൊയ്‌ത്ത് യന്ത്രങ്ങൾ വേണ്ടിടത്ത് തമിഴ്നാട്ടിൽ നിന്നെത്തിച്ച അമ്പതും അയൽ ജില്ലകളിൽ നിന്നുള്ളതുമടക്കം നൂറിൽ താഴെ യന്ത്രങ്ങളേ ഉള്ളൂ.

മില്ലുകാരുടെ വിലപേശലിനൊപ്പം സപ്ലൈക്കോ , പാഡി മാർക്കറ്റിംഗ് ഉദ്യോഗസ്ഥരും തങ്ങളെചൂക്ഷണം ചെയ്യുകയാണെന്നാണ് നെൽ കർഷകരുടെ പരാതി . കൊയ്ത്താരംഭിച്ചിട്ട് ഒരു മാസത്തോളമായി. മുൻ കാലങ്ങളിൽ ഒരാഴ്ചക്കുള്ളിൽ സംഭരിക്കുമായിരുന്നു. സംഭരണം നീളുന്നതിനാൽ വേനൽ മഴ ഭയന്ന് 300 രൂപ കൂലി നൽകി പാടത്തു നിന്ന് നെല്ല് കരയിലെത്തിച്ചു മില്ലുകാരെ കാത്തിരിക്കുകയാണ് കർഷകർ. കടുത്തുരുത്തി മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്ത് ഒരു മാസത്തോളമായി കെട്ടികിടന്ന നെല്ലിൽ 90 ടൺ മില്ലുകാർ ഏറ്റെടുത്തു. കിഴിവിനെ ചൊല്ലിയുള്ള തർക്കം കാരണം മില്ലുടമകൾ സംഭരണം നിറുത്തിയതാണ്.ഭക്ഷ്യ മന്ത്രി പാഡി ഓഫീസർക്ക് കർശന നിർദ്ദേശം നൽകിയതോടെ സംഭരണം പുനരാരംഭിച്ചെങ്കിലും മെല്ലേപോക്കുകാരണം പാതിയോളം നെല്ല്ഇനിയും സംഭരിക്കാനുണ്ട്.

യന്ത്രങ്ങളെല്ലാം കൂലികൂടുതലുള്ളിടത്ത്

ആഡ്ര ,കർണാടക സംസ്ഥാനങ്ങളിലും കൊയ്‌ത്ത് തുടങ്ങി. മണിക്കൂറിൽ 2000-2100 രൂപയാണ്കേരളത്തിലെ കൂലി. അയൽ സംസ്ഥാനങ്ങളിൽ കൂലി കൂടുതൽ ലഭിക്കുമെന്നതിനാൽ തമിഴ്നാട്ടിലെ കൊയ്‌ത്ത് യന്ത്രങ്ങൾ അങ്ങോട്ടു കൊണ്ടു പോയതാണ് കേരളത്തിലെ ക്ഷാമത്തിനു കാരണം. പഴയ യന്ത്രങ്ങളാണ് കേരളത്തിലെത്തിച്ചത്. കൂടുതൽ സമയമെടുക്കുന്നതിനാൽ കർഷകരുടെ കൊയ്തു ചെലവും കൂടി

8120 ഏക്കർ പാടത്താണ് ജില്ലയിൽ കൃഷി. യന്ത്ര ക്ഷാമം കാരണം 1500 ഏക്കറിൽ താഴയേ കൊയ്തു പൂർത്തിയായിട്ടുള്ളൂ. 4566 മെട്രിക് ടണ്ണോണം നെല്ല് സംഭരിച്ചു. 17,​213 ടൺ നെല്ലാണ് മില്ലുകൾക്ക് അലോട്ട് ചെയ്തിരിക്കുന്നത്. 30 മില്ലുകാർ സംഭരണത്തിനുണ്ടെങ്കിലും കിഴിവ് തർക്കത്തെ തുടർന്നു സംഭരണം വൈകുകയാണ്. ജലാംശമില്ലാതെ നെല്ല് ഉണക്കി സൂക്ഷിച്ചാലും നനവും പതിരും പറഞ്ഞു മില്ലുകാരുടെ ഏജന്റുമാർ വില കുറയ്ക്കും‌.

കൊയ്തുയന്ത്രത്തിന്റെ ക്ഷാമവും നെല്ലു സംഭരണത്തിലെ പ്രശ്നങ്ങളും വർഷങ്ങളായി തുടരുകയാണ് . ശാശ്വത പരിഹാരമാണ് വേണ്ടത്.

ശിവദാസൻ നെൽക്കർഷകൻ