മൊജ്തബ ഖമനേയി ഗുരുതരാവസ്ഥയിലെന്ന് സൂചന, റിപ്പോർട്ടുമായി രഹസ്യാന്വേഷണ ഏജൻസി
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ജീവിച്ചിരിപ്പുണ്ടെന്നും എന്നാൽ അതീവ ഗുരുതരാവസ്ഥയിൽ പരിക്കേറ്റ് ചികിത്സയിലാണെന്നും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ മൊജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മൊജ്‌തബ 'ഏതോ ഒരു രൂപത്തിൽ' ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു.
മൊജ്തബയുടെ ശാരീരികാവസ്ഥ മോശമായതിനെത്തുടർന്ന് ഇറാന്റെ വാർത്താവിനിമയ സംവിധാനങ്ങളും ഔദ്യോഗിക സന്ദേശങ്ങളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സാണ് ഏറ്റെടുത്തിരിക്കുന്നത്. പുറംലോകത്തേക്ക് എത്തുന്ന മൊജ്തബയുടെ സന്ദേശങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും ഐആർജിസി കർശനമായി പരിശോധിച്ചാണ് പുറത്തുവിടുന്നത്.
തന്റെ സ്ഥാനാരോഹണ ചടങ്ങിൽ പോലും മൊജ്‌തബ നേരിട്ടായിരുന്നില്ല പങ്കെടുത്തിരുന്നത്. അദ്ദേഹത്തിന്റെ ഒരു ചിത്രം മാത്രമാണ് ചടങ്ങിൽ പ്രദർശിപ്പിച്ചത്. ഇത് ഇറാന്റെ ഭരണാധികാരിയായി തുടരാനുള്ള അദ്ദേഹത്തിന്റെ ശാരീരിക ശേഷിയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നുണ്ട്.
രാജ്യത്ത് ഭരണപരമായ അസ്ഥിരതയും പരിഭ്രാന്തിയും ഒഴിവാക്കാനാണ് ഐആർജിസി വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത്. പരിക്കേറ്റതിന് ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥർ മാത്രമാണ് അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളത്. മൊജ്‌തബയ്ക്ക് എന്നാണ് ചലനശേഷി തിരികെ ലഭിക്കുക എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. നിലവിലെ സാഹചര്യത്തിൽ ഇറാന്റെ ഭരണം സൈനിക നേതൃത്വത്തിന്റെ പരോക്ഷ നിയന്ത്രണത്തിലാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.