കേരളത്തിൽ വോട്ടുത്സവം : ഫലമറി​യാൻ 50 നാൾ,​ വിധിയെഴുത്തിന് 25 ദിവസം ,​ ഫലം അറിയാൻ വീണ്ടും 25 നാൾ

Monday 16 March 2026 2:43 AM IST

 വോട്ടെടുപ്പ് ഏപ്രിൽ 9ന് വോട്ടെണ്ണൽ മേയ് 4ന്

തമിഴ്നാട്, പുതുച്ചേരി, അസാം പശ്ചിമ ബംഗാൾ ബൂത്തിലേക്ക്  എസ്.ഐ.ആർ വോട്ടർ പട്ടിക

ന്യൂഡൽഹി: അടുത്ത അഞ്ചുവർഷം കേരളഭരണം ഏതു മുന്നണിയുടെ കൈകളിൽ ഏല്പിക്കണമെന്ന് ഏപ്രിൽ ഒൻപതിന് ജനങ്ങൾ വിധിയെഴുതും. മേയ് നാലിന് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും.

പ്രഖ്യാപനം വന്ന് ഇരുപത്തിയഞ്ചാം നാൾ ബൂത്തിലേക്ക് പോകുന്നസമതിദായകർ, ഫലമറിയാൻ വീണ്ടും 25 ദിവസം കാത്തിരിക്കണം.

സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് കിട്ടുന്നത് 23 ദിവസം മാത്രം. തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. പുതുച്ചേരിയിലും അസാമിലും കേരളത്തിലെ അതേ ദിവസമാണ്. പശ്ചിമ ബംഗാളിൽ രണ്ടുഘട്ടമായി ഏപ്രിൽ 23നും 29നും നടത്തും. എല്ലായിടത്തും വോട്ടെണ്ണൽ മേയ് നാലിന്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപനം നടത്തിയതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടത്തിയ ശേഷമുള്ള വോട്ടർപട്ടികയുമായാണ് കേരളം, തമിഴ്നാട്,​ പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും ബൂത്തിലെത്തുന്നത്. അസാമിൽ ദേശീയ പൗരത്വ രജിസ്റ്രർ നടപടികൾ തുടരുന്ന സാഹചര്യത്തിൽ സ്‌പെഷ്യൽ റിവിഷനാണ് (എസ്.ആർ) നടത്തിയത്.

മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന ബാരാമതിയിൽ അടക്കം എട്ട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടത്തും

സ്ഥാനാർത്ഥിയാവാൻ എട്ടു ദിവസം മാത്രം

1.കേരളത്തിലെ വിജ്ഞാപനം മാർച്ച് 16

2.പത്രിക സമർപ്പണം - മാർച്ച് 23 വരെ

3.സൂക്ഷ്മ പരിശോധന - മാർച്ച് 24

4.പത്രിക പിൻവലിക്കൽ - മാർച്ച് 26 വരെ

 140 സീറ്റുകൾ

ജനറൽ - 124

എസ്.സി - 14

എസ്.ടി - 2

കേരളത്തിൽ വോട്ട‌ർ‌

2.70 കോടി

പുരുഷൻമാർ - 1.31 കോടി

സ്ത്രീകൾ - 1.38 കോടി

ലൈംഗിക ന്യൂനപക്ഷം - 277

പോളിംഗ് ബൂത്തുകൾ - 30471

നഗരങ്ങളിൽ - 6130

ഗ്രാമങ്ങളിൽ - 24341

സ്‌ത്രീകൾ നിയന്ത്രിക്കുന്നത് - 397

മാതൃക ബൂത്തൂകൾ - 790

കന്നിവോട്ടർമാർ - 4.24 ലക്ഷം

നൂറുവയസു കടന്നവർ - 1571

85 കഴിഞ്ഞവർ - 2.04 ലക്ഷം

ഭിന്നശേഷിക്കാർ - 2.43 ലക്ഷം

20 - 29 വയസുകാർ - 45 ലക്ഷം

പോസ്റ്റൽ ബാലറ്റിന്

അർഹരായ ഉദ്യോഗസ്ഥർ - 54110

693 വോട്ട‌ർമാരുള്ള ഇടമലക്കുടിയിലും പോളിംഗ് സ്റ്റേഷൻ