ട്രെയിനിൽ മയക്കുമരുന്ന് കലർത്തിയ ബിസ്കറ്റ് നൽകി മോഷണം: പ്രതികൾ പിടിയിൽ

Monday 16 March 2026 1:41 AM IST

കോഴിക്കോട്: മലബാർ എക്സ്പ്രസിൽ വച്ച് ബിസ്കറ്റിൽ മയക്കുമരുന്ന് കലർത്തി കൊടുത്ത് യുവാവിന്റെ ലാപ്ടോപ്പും സ്വർണമോതിരവും മൊബെെൽ ഫോണും കവർന്ന ബീഹാർ സ്വദേശികൾ റെയിൽവെ പൊലീസിന്റെ പിടിയിലായി. മൊത്തം 1,89,000 രൂപ വിലവരുന്ന വസ്തുക്കളാണ് മോഷ്ടിച്ചത്.

വടകര സ്വദേശി സരിന്റെ വസ്തുക്കളാണ് മോഷ്ടിച്ചത്. ബീഹാർ ആറാറിയ സ്വദേശികളായ അബ്ദുള്ള റജ്ജാക്ക് (34) മുഹമ്മദ് ആലം (25) ബീഹാർ അയിനൂർ സ്വദേശി മുഹമ്മദ് സഫർ (40) എന്നിവരെ ഇന്നലെ കോഴിക്കോട് നാലാം നമ്പർ പ്ളാറ്റ്ഫോമിന് സമീപത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. 13ന് വെെകിട്ട് മംഗലാപുരത്തു നിന്നും വടകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവാവിനെ പരിചയപ്പെട്ട ഇവർ കുമ്പളയിൽ വച്ചാണ് മയക്കുമരുന്ന് കലർത്തിയ ബിസ്കറ്റ് നിർബന്ധിച്ച് കഴിപ്പിച്ചത്. പിടിയിലായവരും ബിസ്കറ്റ് കഴിക്കുന്നതിനാൽ യുവാവിന് സംശയം തോന്നിയില്ല. കഴിച്ചതോടെ മയക്കത്തിലായ യുവാവിന്റെ വസ്തുക്കൾ മോഷ്ടിക്കുകയായിരുന്നു. ഫറോക്കെത്തിയപ്പോൾ യുവാവിനെ ടി.ടി.ആർ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു. തുടർന്ന് ഫറോക്ക് സ്റ്റേഷനിൽ കിടന്നു. പിറ്റേന്ന് രാവിലെ യുവാവ് ട്രെയിനിൽ തിരൂരിലേക്ക് പോയി. അപ്പോഴൊന്നും ബോധം പൂർണമായി തിരിച്ചുകിട്ടിയിരുന്നില്ല. എങ്ങനെയോ തിരൂർ ഗവ. ആശുപത്രിയിലെത്തിയപ്പോഴാണ് ആശുപത്രിയധികൃതരോട് വിവരം പറഞ്ഞത്. മോഷണത്തിന് ശേഷം പ്രതികൾ കോഴിക്കോട്ട് മുറിയെടുത്ത് താമസിച്ചു. പിന്നീട് പലയിടത്തായി കറങ്ങി നടക്കുന്നതിനിടെയാണ് പിടിയിലായത്. നഷ്ടപ്പെട്ട വസ്തുക്കൾ പ്രതികളിൽ നിന്ന് കണ്ടെടുത്തു. കാസർകോട് റെയിൽവെ പൊലീസ് എസ്.ഐ സനൽകുമാർ, എ.എസ്.ഐ മഹേഷ് സി.കെ, കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോസ് പി.ബി തുടങ്ങിയവരാണ് പിടികൂടിയത്.