വിവാഹത്തട്ടിപ്പ് നടത്തി പണവും സ്വർണ്ണവും തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു 

Monday 16 March 2026 2:09 AM IST

പുൽപ്പള്ളി: നിരവധി സ്ത്രീകളെ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ചും അല്ലാതെയും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുന്ന യുവാവിനെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ചിതറ വില്ലേജിലെ പറയാട്ട് വീട്ടിൽ അഖിൽ (38)​ നെയെയാണ് പിടികൂടിയത്. ചാമപ്പാറയിൽ താമസിക്കുന്ന പാർവ്വതി എന്നവ‌ർ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ മകളെയും ആറ് വയസ്സുള്ള കുട്ടിയെയും പ്രതി കടത്തി കൊണ്ടുപോയെന്നും മകളുടെ കൈയിൽ നിന്ന് 46,000 രൂപ തട്ടിയെടുത്തതായുമാണ് പരാതി. പൊലീസ് ഇടപ്പെട്ട് മകളെയും കുട്ടിയേയും തിരിക്കെ വീട്ടിലെത്തിച്ചു. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച് പുലർച്ചെ നാലുമണിയോടെ പാർവ്വതിയുടെ വീട്ടിലെത്തിയ പ്രതി ഭീഷണി പെടുത്തുകയും ആക്രമം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ത്രീകളെ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ച് പിന്നീട് പണവും ആഭരണങ്ങളും തട്ടിയെടുത്തതായും കർണാടക, കാസർഗോഡ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇയാൾ അഞ്ച് വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്നും കണ്ടെത്തി. പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.