എസ്.ആർ.വി വളവിൽ അപകടം പതിയിരിക്കുന്നു ജീവിതയാത്ര ഇവിടെ അവസാനിക്കരുത്!
പൊൻകുന്നം: ഒരു അശ്രദ്ധ മതി ഇവിടെ ജീവൻ പൊലിയാൻ. യാതൊരു സുരക്ഷയുമില്ല. ഏത് നിമിഷവും അപകടം പ്രതീക്ഷിക്കാം.
പക്ഷേ ചിറക്കടവ് എസ്.ആർ.വി വളവിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അധികൃതർ ഇപ്പോഴും തയ്യാറല്ല. സംസ്ഥാനപാതയായ പുനലൂർ-പൊൻകുന്നം റോഡിലെ ചിറക്കടവ് എസ്.ആർ.വി വളവിൽ കഴിഞ്ഞ ദിവസം സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. മുൻപും നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാഞ്ഞിരപ്പള്ളി-മണിമല റൂട്ടിലെ നവീകരണപ്രവർത്തനം മൂലം ബസുകൾ പോകുന്നത് വളവിൽ വന്നുചേരുന്ന മൂങ്ങത്ര റോഡിലൂടെയാണ്. ഈ റോഡിലേക്ക് ബസ് തിരിഞ്ഞുകയറാൻ ശ്രമിക്കുമ്പോഴാണ് കഴിഞ്ഞദിവസം കാറുമായി കൂട്ടിയിടിച്ചത്. ഹൈവേയിൽ അമിതവേഗത്തിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഇവിടെ മറ്റൊരു റോഡ് വന്നുചേരുന്നത് തിരിച്ചറിയാൻ ഒരു ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ഇതുതന്നെയാണ് എസ്.ആർ.വി വളവിന് അപകടമേഖലയാക്കുന്നത്.
കെണി അറിയാതെ മരണപ്പാച്ചിൽ
വളവിലെ കെണി അറിയാതെ ഇരുവശത്തേക്കും വാഹനങ്ങളുടെ മരണപ്പാച്ചിലാണ്. സംസ്ഥാനപാതയായി നവീകരിച്ചപ്പോൾ വളവ് ഒഴിവാക്കാൻ പാകത്തിന് സ്ഥലമെടുപ്പ് പൂർത്തിയാക്കിയില്ല. നിലവിലെ വളവിൽ മുന്നൊരുക്കനടപടി സ്വീകരിച്ചില്ലെങ്കിൽ അപകടങ്ങൾ തുടരുമെന്നുറപ്പ്. രാത്രി വെളിച്ചക്കുറവുമൂലം വളവിന്റെ കാഠിന്യം ഡ്രൈവർമാർ തിരിച്ചറിയാത്തതും പ്രശ്നമാണ്.
ഇനി വേണ്ടത്
1വളവിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം
2മറ്റ് സുരക്ഷാനടപടികൾ ഉടൻ സ്വീകരിക്കണം