ഏഴ് സെന്റിൽ തളിർത്ത് കായ്ച്ച് മുന്തിരിവള്ളികൾ
കോട്ടയം: ഏഴ് സെന്റിൽ പടർന്നു പന്തലിച്ച മുന്തിരിവള്ളികൾ, കണ്ണെത്തുന്നിടത്തെല്ലാം മുന്തിരിക്കുലകൾ. പള്ളത്തെ വീട്ടുവളപ്പിൽ മുന്തിരിവള്ളികൾ തളിർത്ത് കായ്ക്കുമ്പോൾ ശ്രീരംഗം ത്രിവേണി വീട്ടിൽ സഹോദരങ്ങളായ ടി.എസ്.ശ്രീകുമാറിനും ടി.എസ്.ശ്രീപ്രകാശിനും റിട്ടയർമെന്റ് ജീവിതം ആനന്ദകരം. നാലുവർഷം മുമ്പ് ഈരാറ്റുപേട്ടയിലെ സ്വകാര്യ നഴ്സറിയിൽ നിന്നെത്തിച്ച തൈകൾ ഏഴ് സെന്റിൽ നട്ടുനനച്ച് തോട്ടമൊരുക്കിയപ്പോൾ ചെലവ് 60,000 രൂപ. 21 തൈകൾ നട്ടുപിടിപ്പിച്ചു. നല്ല പരിചരണം നൽകി. കഴിഞ്ഞ ഡിസംബറിൽ പൂവിട്ടു. മാർച്ചിൽ ആദ്യ വിളവെടുപ്പ് നടത്തി.
തമിഴ്‌നാട്ടിൽ ബാങ്കിംഗ് മേഖലയിലായിരുന്നു ശ്രീകുമാറിന് ജോലി. അന്ന് അവിടങ്ങളിലെ മുന്തിരിത്തോട്ടങ്ങൾ പലവട്ടം സന്ദർശിച്ചു. വീട്ടിൽ തോട്ടമൊരുക്കാൻ അത് പ്രചോദനമായി. സ്വകാര്യമേഖലയിൽ ജോലി ചെയ്തിരുന്ന സഹോദരൻ ശ്രീപ്രകാശും ഒപ്പം ചേർന്നതോടെ മുന്തിരി കൃഷി വിജയമായി. ഇപ്പോൾ തോട്ടം കാണാൻ സന്ദർശകരെത്തുന്നുണ്ട്. വിപണനം ആരംഭിച്ചിട്ടില്ല. കൂടുതൽ തൈകൾ നട്ട് കൃഷി വിപുലമാക്കാനാണ് ശ്രമം.
കോതിമിനുക്കും,
ഇരട്ടിവിളവ്
മുന്തിരിചെടികൾക്ക് പരിചരണവും നനയും നിർബന്ധമാണ്. യഥാസമയം ഫ്രൂണിംഗ് (കോതിമിനുക്കൽ) നടത്തണം. ചെടിയുടെ ചുവട്ടിൽ തണുപ്പും മുകൾഭാഗത്ത് ചൂടും ലഭിക്കണം. എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, പുളിപ്പിച്ച കഞ്ഞിവെള്ളം എന്നിവയാണ് വളങ്ങൾ. ചെടികൾ കായ്ക്കാൻ മൂന്നുവർഷം വേണ്ടിവരും. പൂവിട്ടാൽ നാലര മാസത്തിനുള്ളിൽ മുന്തിരി പാകമാകും. പരിചരണത്തെ ആശ്രയിച്ചാണ് മധുരവും ഗുണനിലവാരവും. വളപ്രയോഗത്തിന് മാസം 2000 രൂപ ചെലവുണ്ട്.