അങ്കമാലിയില്‍ വെടിയേറ്റ് മരിച്ചത് കെഎസ്ആര്‍ടിസി ഡ്രൈവര്‍; കൊലപാതകത്തിന് പിന്നില്‍ അച്ഛനെ വകവരുത്തിയതിലെ സൈനികന്റെ പക

Monday 16 March 2026 11:46 PM IST

കൊച്ചി: അങ്കമാലി മഞ്ഞപ്രയ്ക്ക് സമീപം മദ്ധ്യവയസ്‌കന്‍ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ പിതാവിനെ കൊലപ്പെടുത്തിയ പക. മഞ്ഞപ്ര വടക്കുംഭാഗം സ്വദേശിയും കെഎസ്ആര്‍ടിസി ഡ്രൈവറുമായ കിലുക്കന്‍ ജോസ് (55) ആണ് കുളിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ വിമുക്ത സൈനികനും കിലുക്കന്‍ ജോസിന്റെ അയല്‍വാസിയുമായ പോളി അയ്യമ്പുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് കൊലപാതകം നടന്നത്.

തിങ്കളാഴ്ച ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ, കുളിക്കടവില്‍ കുളിച്ചുകൊണ്ടിരുന്ന ജോസിനെ പോളി വെടിവെക്കുകയായിരുന്നു. ജോസിന്റെ മുതുകിനാണ് വെടിയേറ്റത്. മരണം ഉറപ്പാക്കിയ ശേഷമാണ് പോളി പൊലീസില്‍ കീഴടങ്ങിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോളിയുടെ പിതാവ് കാളാപറമ്പന്‍ ജോസിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് കിലുക്കന്‍ ജോസ്. ഈ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന കിലുക്കന്‍ ജോസിനെ തെളിവില്ലെന്ന കാരണത്താല്‍ കോടതി വെറുതേ വിട്ടതോടെയാണ് പോളി കൃത്യം നടത്തിയത്. കോടതി വെറുതെ വിട്ടതിന് ശേഷം കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്ച കൊലപാതകം നടക്കുന്നതിന് മുമ്പ് പോളിയും കിലുക്കന്‍ ജോസും തമ്മില്‍ വാക്കേറ്റവും വെല്ലുവിളിയും നടന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

പട്ടാളത്തില്‍നിന്ന് വിരമിച്ച പോളി നിലവില്‍ ബാങ്ക് സെക്യൂരിറ്റിയാണ്. ഇതിനായി ഇയാള്‍ക്ക് ലൈസന്‍സുള്ള തോക്കുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ തോക്കുകള്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും, ജോലിയുടെ ആവശ്യത്തിനായി തോക്ക് കൈവശം വെക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ അത് കൈമാറിയിരുന്നില്ല.