വിജയ്ക്ക് ലക്ഷ്യം മുഖ്യമന്ത്രി പദം, എൻ.ഡി.എയിലേക്ക് ടി.വി.കെ ഇല്ല
ചെന്നൈ: എൻ.ഡി.എയിലേക്ക് വിജയ്‌യുടെ ടി.വി.കെയെ എത്തിക്കാനുള്ള ശ്രമങ്ങൾ വീണ്ടും പാളി. 80 സീറ്റുകളും വിജയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്താണ് ടി.വി.കെയെ എൻ.ഡി.എയിൽ എത്തിക്കാൻ ബി.ജെ.പി അനൗദ്യോഗികമായി ശ്രമിച്ചത്. എന്നാൽ,വിജയ് തന്നെ മുഖ്യമന്ത്രിയാകണമെന്ന നിബന്ധന പ്രധാന ടി.വി.കെ നേതാക്കൾ മുന്നോട്ടു വച്ചതോടെ ബി.ജെ.പി സാദ്ധ്യമല്ലെന്ന് അറിയിച്ചു. അതേസമയം,ടി.വി.കെയുടെ ഒരു വിഭാഗം അനുകൂലിച്ചിരുന്നു. നിലവിൽ എൻ.ഡി.എ നേതൃത്വം മുഖ്യമന്ത്രി സ്ഥാനാർത്ഥി അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയാണെന്ന് പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു.
മുഖ്യമന്ത്രിയാകാൻ എല്ലാം ഉപേക്ഷിച്ചാണ് വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അതിനു താഴെയുള്ള ഒരു സ്ഥാനവും സ്വീകരിക്കില്ലെന്നും ടി.വി.കെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചീഫ് കോർഡിനേറ്റർ കെ.എ. സെങ്കോട്ടയ്യൻ പറഞ്ഞു. അണ്ണാ ഡി.എം.കെയിൽ നിന്നും ടി.വി.കെയിൽ എത്തിയ നേതാവാണ് സെങ്കോട്ടയ്യൻ. സഖ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ അവസാനിപ്പിക്കാൻ ടി.വി.കെ പ്രചാരണ സെക്രട്ടറി സി.ടി.ആർ. നിർമൽകുമാറും ഇന്നലെ പ്രസ്താവന പുറത്തിറക്കി.
മുഖ്യമന്ത്രിയാകുന്നത്
ഇ.പി.എസ്: അണ്ണാമലൈ
തമിഴ്നാട്ടിലെ എൻ.ഡി.എ സഖ്യ നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ഇ.പി.എസാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായം അന്തിമമാണെന്നും തമിഴ്നാട് ബി.ജെ.പി മുൻ പ്രസിഡന്റ് കെ. അണ്ണാമലൈ. അണ്ണാ ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഇ.പി.എസുമായി അകൽച്ചയിലായിരുന്നു അണ്ണാമലൈ. വിജയ് എങ്ങനെയായിരിക്കണം, എങ്ങനെയായിരിക്കരുത് എന്നതിനെക്കുറിച്ച് 24 മണിക്കൂറും ഉപദേശിക്കുക എന്നതാണ് ഡി.എം.കെയുടെ ജോലിയെന്നും അണ്ണാമലൈ പരിഹസിച്ചു.