സംവിധാനങ്ങൾ ഒരുക്കാതെ ഉദ്യോഗസ്ഥ വിന്യാസം

Tuesday 17 March 2026 1:29 AM IST

ഉദിയൻകുളങ്ങര: നിയമസഭാ തിരഞ്ഞെടുപ്പിനിടെ അന്യസംസ്ഥാനങ്ങളിൽ നിന്നും ലഹരി വസ്തുക്കളും, കള്ളപ്പണവും തടയാൻ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാൽ അവർക്ക് അടിസ്ഥാന സംവിധാനങ്ങൾ ഒരുക്കാതെയാണ് നിയമനമെന്ന ആക്ഷേപം ശക്തമാണ്.കേരള -തമിഴ്നാട് അതിർത്തിയിലും മലയോര,തീരദേശ മേഖലകളിലുമായി പൊലീസ്,എക്സൈസ്,മോട്ടോർ വാഹന വകുപ്പുകൾ സംയുക്തമായി(ഇന്റഗ്രേറ്റഡ് ) ചെക്കിംഗ് പൊയന്റുകളിലാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്.ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് സംയുക്ത പരിശോധനയ്ക്ക് ഉദ്യോഗസ്ഥനിയമനങ്ങൾ.ഡിസ്ട്രിക്റ്റ് ഇലക്ഷൻ ഓഫീസറുടെ നിയന്ത്രണത്തിൽ മലയോര മേഖലയായ നെട്ട,ചെറിയകൊല്ല,കേരള അതിർത്തി പ്രദേശമായ ഇഞ്ചിവിള,ചെങ്കവിള,തീരദേശ മേഖലയായ പഴയ ഉച്ചക്കട എന്നീ പ്രദേശങ്ങളിലാണ് സംയുക്ത ഉദ്യോഗസ്ഥരെ നിയമിച്ചത്.ഈ അഞ്ച് ചെക്കിംഗ് പോയിന്റുകളിൽ മൂന്ന് ഡിപ്പാർട്ട്മെൻറുകളിൽ നിന്നുമായി ദിവസേന ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ ആകെ 15 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്.

സംവിധാനമില്ലാത്ത വിന്യാസം

ചെക്കിംഗ് പോയിന്റുകളായ നെട്ടയിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരെയും,ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫീസിൽ നിന്ന് ചെറിയകൊല്ല,അതിർത്തി ഇഞ്ചിവിള,ചെങ്കവിള എന്നിവിടെ നിന്നും,തീരദേശ മേഖലയായ പഴയ ഉച്ചക്കടയിൽ തിരുവനന്തപുരം എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നുമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ.

അതത് പൊലീസ് സ്റ്റേഷൻ പരിധികളായ പാറശ്ശാല,പൊഴിയൂർ,പൂവാർ,നെയ്യാറ്റിൻകര,വെള്ളറട,മാരായമുട്ടം തുടങ്ങിയ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.മോട്ടോർ വാഹന വകുപ്പിന്റെ പാറശ്ശാല,നെയ്യാറ്റിൻകര,നെടുമങ്ങാട് എന്നീവിടങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് മറ്റ് നിയമനങ്ങൾ.എന്നാൽ ഈ 5 ചെക്കിങ് പോയിന്റുകളിൽ ഉപയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് വാഹനമോ സർക്കാർ സംവിധാനങ്ങളോ ഏർപ്പെടുത്തിയിട്ടില്ല.

സ്ത്രീകളെ ഉപയോഗിച്ചും ലഹരി വ്യാപാരം

സ്ത്രീകളെ ഉപയോഗിച്ച് ലഹരി കടത്ത് വ്യാപകമാണ്. എന്നാൽ ഈ മൂന്ന് ഡിപ്പാർട്ട്മെന്റുകളിൽ നിന്നും വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സൂചനയില്ല. എക്സൈസ്,മോട്ടോർ വാഹന വകുപ്പുകളുടെ ചെക്ക് പോസ്റ്റുകൾ നിരവധി ഉണ്ടെങ്കിലും കാരോട് ബൈപ്പാസ് വഴി സിറ്റിയിൽ എത്തിച്ചേരാനുള്ള മാർഗവും ലഹരി ഉല്പന്നങ്ങളും,കള്ളപ്പണം കടത്തുകാരും ഉപയോഗിക്കുകയാണ്.അതിനാൽ കാരോട് ബൈപ്പാസുകളിൽ സംയുക്ത

വകുപ്പുകളുടെ പരിശോധനകൾ നാമം മാത്രമാണ്. കഴിഞ്ഞ രണ്ടു മാസങ്ങൾക്കു മുമ്പ് സ്ത്രീകളെ ഉപയോഗിച്ച് എം.ഡി.എം.എ കടത്തിയവരെ കാരോട് ബൈപ്പാസിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു.അമരവിള ചെക്ക് പോസ്റ്റ് ഒഴികെയുള്ള മറ്റ് ചെക്ക് പോസ്റ്റുകളിൽ വനിതകൾ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.