നാരങ്ങാവെള്ളത്തിന് 'ഗ്യാസ് ക്രൈസിസ് ചാർജ്' ബംഗളൂരുവിലെ കഫേ ബില്ല് വൈറൽ

Tuesday 17 March 2026 12:55 AM IST

ബംഗളൂരു: രാജ്യത്ത് പാചകവാതക (എൽ.പി.ജി) ക്ഷാമത്തിനിടെ ബംഗളൂരുവിലെ കഫേ ഉപഭോക്താവിൽ നിന്ന് 'ഗ്യാസ് ക്രൈസിസ് ചാർജ്' ഈടാക്കി. അതും കസ്റ്റമർ ഓർഡർ ചെയ്ത മിന്റ് നാരങ്ങാവെള്ളത്തിനാണ് ഗ്യാസ് ക്രൈസിസ് ചാർജ് എന്ന പേരിൽ അധിക തുക ഈടാക്കിയത്. ഇതിന്റെ ഉപഭോക്താവ് സോഷ്യൽ മീഡിയിൽ പങ്കുവച്ചതോടെ വലിയ രീതിയിൽ വൈറലായി.

ബംഗളൂരുവിലെ 'തിയോ കഫേ' നൽകിയ ബില്ലാണ് ചർച്ചക്ക് തിരികൊളുത്തിയത്.

ബില്ലിൽ ഒന്നിന് 179 രൂപ നിരക്കിൽ രണ്ട് മിന്റ് നാരങ്ങാവെള്ളമാണ് ഓർഡർ ചെയ്തിരിക്കുന്നത്. ആകെ തുക 358 രൂപയും. ഇതിനോടൊപ്പം നിയമപരമായ 2.5 ശതമാനം വീതം സി.ജി.എസ്.ടിയും എസ്.ജി.എസ്.ടിയും ചേർത്തിട്ടുണ്ട്. എന്നാൽ ഇവ കൂടാതെയാണ് ഗ്യാസ് പ്രതിസന്ധി ചാർജ്' എന്ന പേരിൽ അഞ്ച് ശതമാനം അധിക തുകയായി 17.01 രൂപ കൂടി ഈടാക്കിയത്. എല്ലാ ചാർജുകളും കഴിഞ്ഞ് 374 രൂപയാണ് ഉപഭോക്താവ് നൽകേണ്ട തുക.

അതേസമയം, നാരങ്ങാവെള്ളം ഉണ്ടാക്കാൻ ഗ്യാസ് ആവശ്യമില്ലെന്നിരിക്കെ ഇത്തരമൊരു തുക ഈടാക്കിയത് യുക്തിരഹിതമാണെന്ന് സാമൂഹിക മാദ്ധ്യമത്തിലെ പ്രധാന വിമർശനം. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഇത്തരം അധിക ചാർജുകൾ ഈടാക്കുന്നത് തെറ്റായ വ്യാപാര രീതിയാണെന്നും ഇതിനെതിരെ അധികൃതർക്ക് പരാതി നൽകണമെന്നും ചിലർ ചൂണ്ടിക്കാട്ടി. 50,000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണിതെന്നും ചിലർ അഭിപ്രായപ്പെട്ടപ്പോൾ ചിലർ റസ്റ്റോറിനെ പിന്തുണച്ചും രംഗത്തെത്തി.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഹുർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസപ്പെട്ടതാണ് ഇന്ത്യയിൽ എൽ.പി.ജി ക്ഷാമത്തിന് കാരണമായത്. ഇത് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തെയും ബാധിച്ചു.