ജ. സ്വരാന കാന്ത ശർമ്മ നിഷ്‌പക്ഷയല്ലെന്ന് കേജ്‌രിവാൾ
ന്യൂഡൽഹി: മദ്യനയക്കേസിലെ സി.ബി.ഐ അപ്പീൽ പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സ്വരാന കാന്ത ശർമ്മയിൽ വിശ്വാസമില്ലെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. വനിതാ ജഡ്‌ജി നിഷ്‌പക്ഷയല്ലെന്നും ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നും സുപ്രീംകോടതിയിൽ ഹർജി നൽകി. കേജ്‌രിവാൾ അടക്കം കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടി ചോദ്യംചെയ്‌താണ് ഡൽഹി ഹൈക്കോടതിയിലെ സി.ബി.ഐ ഹർജി. മറ്റൊരു ബെഞ്ചിലേക്ക് ഈ ഹർജി മാറ്റണമെന്ന് കേജ്‌രിവാൾ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തു നൽകിയിരുന്നെങ്കിലും ആവശ്യം നിരസിച്ചു. തുടർന്നാണ് സുപ്രീംകോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 27ന് മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധിയിൽ സി.ബി.ഐയെ അതിരൂക്ഷമായി ഡൽഹി റൗസ് അവന്യു കോടതി വിമർശിച്ചിരുന്നു. പരാമർശങ്ങൾ ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ സ്റ്റേ ചെയ്‌തു. അതേസമയം,സി.ബി.ഐയുടെ ഹർജി ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ ഇന്നലെ പരിഗണിച്ചു. നിലപാട് അറിയിക്കാൻ കേജ്‌രിവാൾ അടക്കം പ്രതികൾക്ക് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു.