പാസ്റ്ററിൽ നിന്ന് 25 ലക്ഷം തട്ടാൻ ശ്രമം: യൂട്യൂബർമാർക്കെതിരെ കേസ്

Tuesday 17 March 2026 3:18 AM IST

കൊച്ചി: ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന കൊച്ചിയിലെ പാസ്റ്റർക്കെതിരെ യൂ ട്യൂബ് വഴി അപവാദ പ്രചരണം നടത്തി പണം തട്ടാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളെ പ്രതികളാക്കി കൊച്ചി സൈബർ പൊലീസ് കേസെടുത്തു. യൂട്യൂബിലെ ദൃശ്യങ്ങളും പരാമർശങ്ങളും നീക്കം ചെയ്യാൻ 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

തൃക്കാക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന പാസ്റ്റ‌ർക്കും കുടുംബത്തിനുമെതിരെയാണ് ദിവസങ്ങൾ നീണ്ട സൈബർ ആക്രമണം നടന്നത്. ഫെബ്രുവരി 24 മുതൽ മാ‌ർച്ച് 7 വരെയുള്ള കാലയളവിൽ യൂട്യൂബ് വഴി പാസ്റ്ററെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പരാമർശങ്ങളടങ്ങിയ ദൃശ്യങ്ങളും പോസ്റ്റുകളും പ്രചരിപ്പിച്ചു.

സഭാ വിശ്വാസികൾക്കിടയിൽ മതസ്പർദ്ധ പടർത്തുന്നതും അശ്ലീലകരവുമായ പരാമർശങ്ങളാണ് സംപ്രേഷണം ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ നീക്കം ചെയ്യാൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പാസ്റ്റർ നൽകിയില്ല.

കൂടുതൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ പാസ്റ്റർ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണറെ പരാതിയുമായി സമീപിച്ചു. പരാതി പിന്നീട് സൈബർ പൊലീസിന് കൈമാറി. ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്. ഭാരതീയ നിയമ സംഹിത, ഐ.ടി ആക്ട്, കേരള പൊലീസ് ആക്ട് എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസ്. സൈബർ എസ്.എച്ച്.ഒ ഷമീർഖാന്റെ നേതൃത്വത്തിലാണ് അന്വേഷണം.