ഗ്യാസ് ക്ഷാമം: പ്രതിസന്ധിയൊഴിയാതെ ഹോട്ടൽ മേഖല
തിരുവനന്തപുരം: വാണിജ്യ സിലിണ്ടർ ക്ഷാമം മൂലം ജില്ലയിലെ ഹോട്ടൽ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി രൂക്ഷം.60 ശതമാനത്തിനടുത്ത് ഹോട്ടലുകൾ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്.നഗരത്തിലെ പ്രധാന ഹോട്ടലുകൾ പലതും പ്രവർത്തിക്കുന്നുണ്ടെങ്കിലും വിഭവങ്ങൾ നാമമാത്രമാക്കി.കൂടുതൽ സമയം പാചകം ചെയ്യേണ്ട ഭക്ഷണസാധനങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളിലും ഊണ് വിതരണം നിലച്ചിട്ട് ദിവസങ്ങളായി. അതേസമയം ഹോസ്റ്റലുകൾ,ആശുപത്രികൾ എന്നിവയോടനുബന്ധിച്ച കാന്റീനുകളുടെ പ്രവർത്തനവും നിലച്ചുതുടങ്ങി.ജനറൽ ആശുപത്രി കാന്റീൻ പ്രവർത്തം നിർത്തിയതോടെ രോഗികൾ വലഞ്ഞു. ഇതേത്തുടർന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ കഞ്ഞിവച്ച് രോഗികൾക്കുംം കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്തു.വിറകടുപ്പിലേക്ക് മാറാൻ കഴിയുന്ന സ്ഥലസൗകര്യമുള്ള ഹോട്ടലുകൾ ഇതിനകം അതിലേയ്ക്ക് മാറിയിട്ടുണ്ട്.എന്നാൽ നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകൾക്കും സ്ഥലപരിമിതിമൂലം ഇതിന് കഴിയുന്നില്ല. ഇന്ത്യൻ കോഫീ ഹൗസ് ശാഖകൾ പൂർണ്ണമായും വിറകടുപ്പിൽ തടസമില്ലാതെ പ്രവർത്തിക്കുന്നു.വിറകടുപ്പിൽ പാചകം ബുദ്ധിമുട്ടുള്ളതിനാൽ മസാലദോശ പോലുള്ളവ ഗ്യാസ് എത്തുംവരെ ഉണ്ടാകില്ലെന്ന് കോഫി ഹൗസ് അധികൃതർ പറഞ്ഞു. വാണിജ്യ സിലിണ്ടർ വിതരണത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും സ്ഥാപനങ്ങൾ ബദൽ മാർഗ്ഗങ്ങളിലൂടെ കഴിയുന്നത്ര തുറക്കാനാണ് ശ്രമിക്കുന്നതെന്ന് കേരള ഹോട്ടൽ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.വിജയകുമാർ അറിയിച്ചു.