അയൽവാസിയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

Wednesday 18 March 2026 1:52 AM IST

പറവൂർ: വഴിത്തർക്കത്തിൽ അയൽവാസി ചേന്ദമംഗലം ഗോതുരുത്ത് കല്ലറക്കൽവീട്ടിൽ ഗിൽസനെ (54) കുത്തിക്കൊലപ്പെടുത്തുകയും സഹോദരൻ ജിന്റോയെ (45) പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ ഒന്നാംപ്രതി ഗോതുരുത്ത് അമ്മഞ്ചേരിൽ വീട്ടിൽ രാമകൃഷ്ണനെ (60) പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ടുലക്ഷംരൂപ പിഴയുമൊടുക്കണം. പിഴത്തുകയിൽ ഒന്നരലക്ഷം രൂപ മരിച്ച ഗിൽസന്റെ അവകാശികൾക്കും 50,000രൂപ പരിക്കേറ്റ ജിന്റോവിനും നൽകണം.

കുറ്റകൃത്യത്തിൽ രാമകൃഷ്ണനെ സഹായിച്ച രണ്ടാംപ്രതി ഗോതുരുത്ത് അട്ടിപ്പേറ്റിവീട്ടിൽ വർഗീസിന് (56) മൂന്നുമാസം തടവും ആയിരംരൂപ പിഴയും ശിക്ഷിച്ചു. മൂന്നാംപ്രതി ഗോതുരുത്ത് മാളിയേക്കൽ വീട്ടിൽ തമ്പിയെ (57) വെറുതെവിട്ടു.

2017 സെപ്തംബർ 24ന് ഗോതുരുത്ത് ലിങ്ക് പാലത്തിന് സമീപമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വടക്കേക്കര പൊലീസ് ഇൻസ്‌പെക്ടറായിരുന്ന എം.കെ. മുരളി അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി.