കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഷെഡ്യൂൾ പരിഷ്കരണത്തിൽ വലഞ്ഞ് യാത്രക്കാർ
കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസ് സർവീസ് ഷെഡ്യൂൾ പരിഷ്കരണത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടെന്ന് പരാതി. നാലു പതിറ്റാണ്ടിലധികമായി രാവിലെ 8.10ന് കാട്ടാക്കട നിന്ന് ചീനിവിള വഴി തിരുവനന്തപുരത്തേക്കും വൈകിട്ട് 5മണിക്ക് തിരുവനന്തപുരത്തു നിന്നും ചീനിവിള വഴി കാട്ടാക്കടയ്ക്കും എത്തുന്ന ബസ്സാണ് പുതിയ ഷെഡ്യൂൾ പരിഷ്കരണത്തിൽ മാറ്റിയത്. രാവിലെ 7.50ന് കൊറ്റംപള്ളി, ചീനിവിള വഴി തിരുവനന്തപുരത്തേക്ക് ആക്കിയാണ് പുതിയ പരിഷ്കരണം. ഇത് നിലവിലെ സ്ഥിരം യാത്രക്കാർക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രാവിലെ ക്രൈസ്റ്റ് നഗർ കോളേജിലെ കുട്ടികളും ഈ ബസിലാണ് വന്നുകൊണ്ടിരുന്നത്.
ഷെഡ്യൂൾ പരിഷ്കരണം കുട്ടികളേയും ബാധിക്കുന്നുണ്ട്. വൈകിട്ട് 5ന് സ്ഥിരമായി ഈ ബസിൽ കാട്ടാക്കടയിൽ വരുന്ന യാത്രക്കാരും കാട്ടാക്കടയിലെത്തി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവരും ഇക്കൂട്ടത്തിലുണ്ട്. വൈകിട്ട് 5നുള്ള ട്രിപ്പിലും സ്ഥിര യാത്രക്കാർ അധിക തുക നൽകേണ്ടിവരുന്നുണ്ട്. കാട്ടാക്കടയിലെത്തി പോകേണ്ടവർക്ക് സമയനഷ്ടവുമാണ്.
വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ട്
അരുമാളൂർ,കണ്ടല ഭാഗങ്ങളിൽ നിന്ന് മലയിൻകീഴ്,പേയാട് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ ഈ ബസിലാണ് വരുന്നത്. ബസ് കൊറ്റംപള്ളി വഴിയാക്കിയത് ഡിപ്പോയിൽ വരുമാന നഷ്ടത്തിനും കാരണമാക്കും. ഇപ്പോഴത്തെ പരിഷ്ക്കരണം ഒഴിവാക്കി കൊറ്റംപള്ളിയിലെ യാത്രക്കാർക്കായി മറ്റൊരു ബസ് ഷെഡ്യൂളിൽ ഉൾപ്പെടുത്തി ക്രമീകരിച്ചാൽ കൊറ്രംപള്ളിയിൽ നിന്നുള്ള യാത്രക്കാർക്ക് സൗകര്യമാകും. പരിഷ്കരിച്ച ഷെഡ്യൂൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.