വന്യമൃഗശല്യം, കാർഷിക പ്രതിസന്ധി.. മല കയറുമ്പോൾ മറുപടി കരുതണം

Tuesday 17 March 2026 10:58 PM IST

കണ്ണൂർ: ജില്ലയിലെ മലയോരമേഖലയിലെ മണ്ഡലങ്ങളിൽ വോട്ടു തേടിയെത്തുമ്പോൾ സ്ഥാനാർത്ഥികളും നേതാക്കളും കൃത്യമായി മറുപടി നൽകേണ്ട ഒരു പിടി വിഷയങ്ങളുണ്ട്.കാട്ടാനകൾ മൂലം നഷ്ടപ്പെട്ട ജീവനുകൾക്കും കൃഷി നശിപ്പിച്ചും വളർത്തുമൃഗങ്ങളെ പിടിച്ചുതിന്നും മറ്റ് വന്യമൃഗങ്ങൾ വരുത്തിയ നഷ്ടങ്ങൾക്കും കണക്കു പറയേണ്ട ഉത്തരവാദിത്വമാണ് രാഷ്ട്രീയ നേതൃത്വങ്ങൾക്കുള്ളത്.ഇതിന് പുറമെ കാർഷിക മേഖല നേരിടുന്ന മറ്റ് പ്രതിസന്ധികളിലും തങ്ങളുടെ നിലപാട് ഇവർ വിശദീകരിക്കേണ്ടിവരും.

യു.ഡി.എഫ് സ്ഥിരമായി ജയിച്ചുകയറുന്ന ഇരിക്കൂറും പേരാവൂരുമാണ് പൂർണമായും മലയോരം ഉൾപ്പെടുന്ന ജില്ലയിലെ നിയോജക മണ്ഡലങ്ങൾ. വന്യമൃഗശല്യം രൂക്ഷമായ ആറളം, ഉളിക്കൽ, പയ്യാവൂർ, ചന്ദനക്കാംപാറ, കുടിയാൻമല, ആലക്കോട് എന്നിവിടങ്ങളിൽ നടപ്പാകുന്ന വലിയ ഉറപ്പുകൾ തന്നെ വോട്ടർമാർക്ക് നൽകേണ്ടിവരും.

പതിനഞ്ച് പ്രാണനുകൾക്ക് കണക്കുപറയണം

ആറളം ഫാമിൽ കാട്ടാനകളുടെ അക്രമണം മൂലം പത്ത് വർഷത്തിനുള്ളിൽ പൊലിഞ്ഞത് 15 ജീവനുകളാണ്. ആറളം വന്യജീവി സങ്കേതത്തിലുള്ളതിനേക്കാൾ ആനകൾ അധിവസിക്കുന്ന ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടം തുടർക്കഥയാണ്. അക്രമാസക്തരായ കാട്ടനകൾ കാരണം പുറത്തിറങ്ങാനാവാത്ത ദുരിതമാണ് ആറളത്തെ പുനരധിവാസ മേഖലയിലെ ജനം അനുഭവിക്കുന്നത്. രാത്രിയിൽ മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങാൻ പേടിയാണ്.

ഈ ദുരിതത്തിന് എന്ന് പരിഹാരമുണ്ടാകുമെന്നാണ് സ്ഥാനാർത്ഥികൾ നേരിടേണ്ടിവരുന്ന പ്രധാന ചോദ്യം. കാട്ടാന ആക്രമണത്തിന് ഇരയാവുന്ന ആറളത്തെ ജനങ്ങൾ നൽകുന്ന മറുപടി.

മലയോര മേഖലയിലെ വന്യമൃഗങ്ങൾ കൂട്ടമായെത്തി കൃഷിയിടങ്ങളിൽ നാശിപ്പിക്കുന്നത് പതിവാണ്. ഇതുവഴി കർഷകർക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. കർഷകർക്ക് വരുമാന നഷ്ടവും ഉണ്ടാക്കുന്നു. വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ താണ്ഡവമാടുന്നത് മൂലം കർഷകർ പലരും കടക്കെണിയിലേക്ക് വീഴുന്നതും പതിവാണ്. കർഷക ആത്മഹത്യകളും മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുടിയേറ്റജനത നിർണയിക്കും

തിരുവിതാകൂറിൽ നിന്നും കുടിയേറിയവരുടെ പിൻതലമുറയാണ് ഇരിക്കൂർ,​ പേരാവൂർ മണ്ഡലങ്ങളിലെ രാഷ്ട്രീയ ഭാഗധേയം വലിയൊരളവിൽ നിർണ്ണയിക്കുന്നത്. ഇരിക്കൂറിൽ സിറ്റിംഗ് എം.എൽ.എയായ അഡ്വ.സജീവ് ജോസഫ് തന്നെയാണ് ഇക്കുറിയും യു.ഡി.എഫ് സ്ഥാനാർത്ഥി. കേരളകോൺഗ്രസ് എമ്മിലെ അഡ്വ.മാത്യു കുന്നപ്പള്ളിയാണ് മുഖ്യ എതിരാളി. നാല് പതിറ്റാണ്ടുകാലം കോൺഗ്രസ് മാത്രം ജയിച്ചുകയറുന്ന മണ്ഡലമാണിത്.

പേരാവൂർ പക്ഷെ ഇക്കുറി വി.ഐ.പി മണ്ഡലങ്ങളുടെ ലിസ്റ്റിലാണ്. സിറ്റിംഗ് എം.എൽ.എയായ അഡ്വ.സണ്ണി ജോസഫ് ഇക്കുറി മത്സരിക്കുന്ന കെ.പി.സി സി പ്രസിഡന്റെന്ന പദവിയോടെയാണ്. എൽ.ഡി.എഫിൽ നിന്ന് എതിരാളിയായി എത്തുന്നതാകട്ടെ മട്ടന്നൂരിൽ കേരളത്തിലെ എക്കാലത്തെയു വലിയ ഭൂരിപക്ഷം നേടിയ സാക്ഷാൽ കെ.കെ.ശൈലജയും.ബി.ഡി.ജെ.എസിൽ നിന്ന് പൈലി വാത്യാട്ട് മത്സരിക്കും.