വ്യവസായരംഗത്തു നിന്ന് തിരഞ്ഞെടുപ്പ് ഗോദയിലേക്ക്
ആലപ്പുഴ: വ്യവസായ രംഗത്ത് വെന്നിക്കൊടി പാറിച്ചതിന്റെ അനുഭവസമ്പത്ത് നാടിന്റെ വളർച്ചയ്ക്ക് ഉതകുന്ന തരത്തിൽ വിനിയോഗിക്കാനാകുമെന്ന ആത്മവിശ്വാസത്തോടെ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ വ്യക്തിയാണ് കുട്ടനാട് നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി റെജി ചെറിയാൻ. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സംസ്ഥാന വൈസ് ചെയർമാനും പാർട്ടിയുടെ ഉന്നത നിർണ്ണായക സമിതികളിൽ സജീവ സാന്നിദ്ധ്യവുമായ റെജി ചെറിയാൻ പതിറ്റാണ്ടുകളായി പൊതുപ്രവർത്തനരംഗത്തും ജീവകാരുണ്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. പരിശ്രമവും ദൃഢനിശ്ചയവും ആത്മവിശ്വാസവുമാണ് വ്യവസായരംഗത്ത് വിജയിക്കാൻ അദ്ദേഹത്തെ സഹായിച്ചത്. ഇതേ പ്രവർത്തന ശൈലി കുട്ടനാടിന്റെ വികസനത്തിന് വേണ്ടിയും ഉപയോഗപ്പെടുത്താനാണ് തന്റെ പരിശ്രമമെന്ന് റെജി ചെറിയാൻ പറഞ്ഞു.
കായംകുളം പത്തിയൂർ തൂവംമ്പള്ളിൽ ചെറിയാൻ ഫിലിപ്പോസിന്റെയും അമ്മിണി ചെറിയാന്റെയും മകനായ റെജി നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം എന്നിവ നൽകി വരുന്ന ആർ.സി ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ്.
പത്തിയൂർ പഞ്ചായത്ത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സിവിൽ എൻജിനീയറിംഗിൽ ഡിപ്ലോമ കരസ്ഥമാക്കിയാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. എൻജിനീയറിംഗ് രംഗത്ത് മൂന്നര പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയമുണ്ട്. ഗൾഫ് നാടുകളിൽ സ്വന്തമായ സംരംഭങ്ങളിലൂടെ വിജയഗാഥ രചിച്ച അദ്ദേഹം ഒരു മികച്ച സംഘാടകൻ കൂടിയാണ്. ആർ.സി ഗ്രൂപ്പ് ഓഫ് കമ്പനീസ് (യു.എ.ഇ) ചെയർമാനാണ്. കുട്ടനാടിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് റെജി ചെറിയാൻ ജനവിധി തേടുന്നത്. മേരിക്കുട്ടിയാണ് ഭാര്യ. മക്കൾ: റിച്ചു റെജി, റിതു റെജി. മരുമക്കൾ: നീനു റിച്ചു, സൈറ റിതു.