ശ്രദ്ധാകേന്ദ്രമായി കെ.സുധാകരൻ കണ്ണുകളെല്ലാം കണ്ണൂരിലേക്ക്
കണ്ണൂർ: സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഡൽഹിയിൽ തുടരുന്നത് കണ്ണൂരിലെ യു.ഡി.എഫ് ക്യാമ്പിനെ പ്രതിരോധത്തിലാഴ്ത്തി.
ഒന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കണ്ണൂരിൽ നിന്നും പാർലിമെന്റിലേക്ക് ജയിച്ച കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചതുമാണ്.
കെ.പി.സി.സി പ്രസിഡന്റ് പദം ഒഴിയുമ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുമെന്ന് ദേശീയ നേതൃത്വം സുധാകരന് അനൗദ്യോഗികമായി ഉറപ്പ് നൽകിയിരുന്നുവെന്നാണ് അനുയായികൾ പറയുന്നത്. ലോകസഭാ എം.പിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന എ.ഐ.സി.സി നിർദ്ദേശമാണ് സുധാകരന് തടസമായി നിൽക്കുന്നത്. എ.ഐ.സി സി നിർദ്ദേശം അംഗീകരിക്കാൻ ഇതുവരെ അദ്ദേഹം തയ്യാറായിട്ടുമില്ല.
രണ്ടാംപട്ടികയിലുമില്ല കോൺഗ്രസ് പ്രഖ്യാപിച്ച ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ കണ്ണൂർ പെട്ടിരുന്നില്ല. കണ്ണൂർ നിയമസഭാ മണ്ഡലം യു.ഡി.എഫിന് ചരിത്രപരമായി മേൽക്കെയുള്ളതാണ്. കഴിഞ്ഞ രണ്ടുതവണയും കോൺഗ്രസിലെ ആഭ്യന്തര പ്രശ്നമാണ് മണ്ഡലം നഷ്ടപ്പെടുത്തിയത്. ഇത്തവണയും സ്ഥിതി ആവർത്തിക്കുമോ എന്നതാണ് അണികളുടെ ആശങ്ക.
മണ്ഡലത്തിൽ നിറഞ്ഞ് കടന്നപ്പള്ളി
എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി റോഡ് ഷോയം കൺവൻഷനുമായി മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ തവണ 1,745 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കടന്നപ്പള്ളിയുടെ ജയം. 2016ൽ 1,196 വോട്ടിന്റെ ചെറിയ മാർജിനിലാണ് മണ്ഡലം അദ്ദേഹം പിടിച്ചെടുത്തത്.