മുന്നൊരുക്കങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടം, തൃശൂർ പൂരം സുഗമമായി നടത്തും

Thursday 19 March 2026 12:00 AM IST

തൃശൂർ : പൂരത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നൽകി. ഏപ്രിൽ 20ന് നടക്കുന്ന പൂരം കൊടിയേറ്റം മുതൽ ഏപ്രിൽ 27 നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയൽ വരെ കുറ്റമറ്റ രീതിയിൽ പൂരം നടത്താൻ എല്ലാ വകുപ്പുകളുടെയും സഹകരണം നിർബന്ധമാണെന്നും കളക്ടർ പറഞ്ഞു. ആനകളുടെ ഫിറ്റ്‌നസ് പരിശോധനകൾ കൃത്യതയോടെ നടപ്പാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. സിറ്റി പൊലീസ് കമ്മീഷണർ നകുൽ രജേന്ദ്ര ദേശ്മുഖ്, എ.ഡി.എം ആർ. മനോജ്, ദേവസ്വം ബോർഡ് പ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കളക്ടറുടെ നിർദ്ദേശങ്ങൾ

  • പൂര നഗരിയിൽ പൊലീസ്, ആരോഗ്യവകുപ്പ്, അഗ്‌നി രക്ഷസേന, ഡി.ഇ.ഒ.സി തുടങ്ങിയ വകുപ്പുകളുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കണം.
  • പൂര നഗരിയിലെ പന്തലുകളുടെയും കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം.
  • പൂരം ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തണം.
  • സുരക്ഷയ്ക്ക് ആവശ്യമായ ബാരിക്കേഡുകൾ ഒരുക്കണം.
  • ആംബുലൻസ് സ്ട്രക്ച്ചറുകൾ മെഡിക്കൽ സംഘം എന്നിവ സജ്ജീകരിക്കണം.
  • പൂരം ആസ്വദിക്കാൻ എത്തുന്നവർക്ക് കുടിവെള്ളം, ഇ-ടോയ്‌ലറ്റ് സൗകര്യം എന്നിവ ഉറപ്പുവരുത്തണം.