ഇനിയും കഷ്‌ടപ്പെടുത്തരുത്, ഹരീഷ് റാണയ്ക്കായി പ്രാർത്ഥിച്ച് കുടുംബം

Thursday 19 March 2026 12:53 AM IST

ന്യൂഡൽഹി: ഡൽഹി എയിംസിൽ പ്രാർത്ഥനയുമായി കഴിയുകയാണ് ഹരീഷ് റാണയുടെ കുടുംബം. ദയാമരണം പ്രതീക്ഷിച്ചു കിടക്കുന്ന മകനെ ഇനിയും കഷ്‌ടപ്പെടുത്തരുതെന്ന് ദൈവത്തോട് അപേക്ഷിക്കുകയാണ് പിതാവ് അശോക് റാണയും മാതാവ് നിർമ്മലാ ദേവിയും. 13 വർഷമായി തൊഴുകൈയോടെ പ്രാർത്ഥിക്കുന്നു. മകന്റെ ശരീരം വിട്ടകന്നാലും, അവൻ തങ്ങൾക്കൊപ്പം എന്നുമുണ്ടാകും. ഈവേദന തങ്ങളുടെ മരണം വരെ പിന്തുടരുമെന്നും മാതാപിതാക്കൾ പറഞ്ഞു. ഹരീഷിനെ പ്രവേശിപ്പിച്ചിരിക്കുന്ന പാലിയേറ്രീവ് കെയർ വാർഡിലെ തൊട്ടടുത്ത മുറിയിലാണ് മാതാപിതാക്കളുള്ളത്. ഹരീഷിന് ഭക്ഷണവും വെള്ളവും നൽകുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. ഓക്‌സിജൻ സപ്പോർട്ടും നൽകുന്നില്ല. ഭക്ഷണവും വെള്ളവും നൽകുന്നത് അവസാനിപ്പിച്ചാൽ ഒന്നോ, രണ്ടോ ആഴ്ച മാത്രമേ രോഗി ജീവിച്ചിരിക്കൂയെന്നാണ് ഡോക്‌ടർമാർ പറയുന്നത്. 2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സ‌ർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ്,​ അവിടുത്തെ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്നു താഴേക്കു വീണത്. തലച്ചോറിന് ഗുരുതര ക്ഷതമേറ്റ് അന്നുമുതൽ കോമയിലാണ്. മാർച്ച് 11ന് സുപ്രീംകോടതി ദയാമരണത്തിന് അനുമതി നൽകി.