ക്രൂഡ് ഓയിലുമായി കപ്പൽ ഗുജറാത്ത് തീരത്ത്
ന്യൂഡൽഹി: യു.എ.ഇയിലെ ഫുജൈറ തുറമുഖത്തു നിന്ന് കയറ്റിയ 80,886 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി 'ജഗ് ലാഡ്കി' എന്ന കപ്പൽ ഇന്നലെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തി. രാജ്യത്തെ ഇന്ധനക്ഷാമത്തിന് ഇത് ആശ്വാസമാകും. കപ്പലിന് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു. തുടർന്ന് നാവിക സേനയുടെ അകമ്പടിയോടെയാണ് ഇന്ത്യൻ തീരത്തെത്തിയത്. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇന്ത്യൻ തീരത്തടുക്കുന്ന മൂന്നാമത്തെ കപ്പലാണിത്. 92,712 മെട്രിക് ടൺ എൽ.പി.ജി വഹിച്ച ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു.
കുവൈറ്റ്
കിരീടാവകാശിയുമായി
സംസാരിച്ച് മോദി
കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. കുവൈറ്റിന്റെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. സബാഹിന് പ്രധാനമന്ത്രി ഈദ് ആശംസകൾ നേർന്നു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്‌തെന്നും ആശങ്കകൾ പങ്കുവച്ചെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ ചരക്കു നീക്കം ഉറപ്പാക്കണമെന്നും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും നയതന്ത്ര ഇടപെടൽ അനിവാര്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.