അയോദ്ധ്യയിൽ രാഷ്ട്രപതി ശ്രീരാമയന്ത്രം സ്ഥാപിച്ചു, അതിഥിയായി അമൃതാനന്ദമയി

Thursday 19 March 2026 9:44 PM IST
ശ്രീരാമക്ഷേത്രത്തിൽ ശ്രീരാമയന്ത്രം സ്ഥാപിച്ചശേഷം ആരതിയുഴിയുന്ന രാഷ്ട്രപതി ദ്രൗപദി മുർമു. മാതാ അമൃതാനന്ദമയി,​ ആനന്ദിബെൻ പട്ടേൽ, യോഗി ആദിത്യനാഥ് തുടങ്ങിയവർ സമീപം

ന്യൂഡൽഹി: രാജ്യത്തിന് ഐശ്വര്യവും ക്ഷേമവും പ്രദാനം ചെയ്യാൻ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാഷ്ട്രപതി ദ്രൗപദി മു‌ർമു ശ്രീരാമയന്ത്രം സ്ഥാപിച്ചു. മാത അമൃതാനന്ദമയിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ.

ശ്രീരാമന്റെ ബീജമന്ത്രം ആലേഖനം ചെയ്ത് സ്വ‌ർണം പൂശിയ, ചതുരാകൃതിയിലുള്ള 150 കിലോ ഭാരമുള്ള തകിടിൽ നിന്ന് ആത്മീയ ഊർജ്ജം പ്രവഹിക്കുന്നുവെന്നാണ് വിശ്വാസം. രണ്ടാം നിലയിലാണ് സ്ഥാപിച്ചത്. ഇതോടെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയായതായി ക്ഷേത്രനി‌‌ർമ്മാണസമിതി അദ്ധ്യക്ഷൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക് എന്നിവർ സന്നിഹിതരായിരുന്നു.

``പവിത്രമായ രാമജന്മഭൂമിയിലെ ചടങ്ങിൽ പങ്കെടുക്കാനായതിൽ സന്തോഷം. രാമക്ഷേത്രം സനാതന ധർമ്മത്തിന്റെ പുത്തൻ സൂര്യോദയമാണ്. ശ്രീരാമൻ ധർമ്മത്തിന്റെ പര്യായം.``

-മാതാ അമൃതാനന്ദമയി