ഒറ്റൂരിലെ റോഡുകൾ തകർന്നു ദുരിതത്തിലായി നാട്ടുകാർ

Friday 20 March 2026 12:12 AM IST

കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്ന് തരിപ്പണമായ അവസ്ഥയിൽ.ശ്രീനാരായണപുരം - മല്ലൻനട,കളിവിളാകം,തമ്പുരാൻനട മുള്ളറംകോട് റോഡുകളാണ് തകർന്നത്.പതിനാലാം വാർഡിലെ ശ്രീനാരായണപുരം - മല്ലൻനട റോഡിലെ മെറ്റൽ ഇളകി കുഴികളായതോടെ ഇരുചക്രവാഹനങ്ങൾക്ക് പോലും ഇതുവഴിയുള്ള യാത്ര പ്രയാസമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള പൊടിപടലങ്ങൾ സമീപവാസികൾക്ക് അലർജി പോലുള്ള രോഗങ്ങൾക്ക് കാരണമാകുകയാണ്.നൂറിൽപ്പരം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.

എളുപ്പത്തിൽ എത്താം

വടശ്ശേരിക്കോണം,വർക്കല ഭാഗങ്ങളിലേക്കും ചേന്നൻകോട്,കല്ലമ്പലം ഭാഗത്തേക്കും വളരെ എളുപ്പത്തിൽ കഴിയുന്ന റോഡാണിത്.

നവീകരണം വേണം

അഞ്ചുവർഷം മുൻപാണ് റോഡിലെ ടാറിടൽ ജോലികൾ ചെയ്തത്.ഇപ്പോൾ മെറ്റലുകൾ ഇളകി കാൽനടയാത്രപോലും പറ്രില്ല.നിത്യവും ധാരാളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.എട്ടാം വാർഡിൽ ഉൾപ്പെട്ട കരവിളാകം റോഡും തകർന്ന നിലയിലാണ്. റോഡിന്റെ നവീകരണജോലികൾ നടത്തിയിട്ട് 20 വർഷത്തോളമായി.ഏകദേശം രണ്ട് കിലോമീറ്ററുള്ള റോഡിലൂടെ ദിനവും നിരവധി സ്കൂൾ ബസുകളാണ് കടന്നുപോകുന്നത്.

മരങ്ങൾ മുറിച്ചുമാറ്റണം

ഒറ്റൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ തമ്പുരാൻനട - മുള്ളറംകോട് റോഡും തകർന്ന നിലയിലാണ്.റോഡുകൾക്ക് വീതി കുറവായതിനാൽ ആംബുലൻസുകൾക്കും അഗ്നിരക്ഷാസേന വാഹനങ്ങൾക്കും ഇതു വഴി കടന്നുപോകാൻ പ്രയാസമാണ്.റോഡിനിരുവശങ്ങളിലും ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നും റോഡുകൾ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 കഴിഞ്ഞ ഭരണസമിതിയിൽ പല റോഡുകളും നവീകരിക്കാൻ തീരുമാനമായെങ്കിലും അവയൊന്നും പൂർത്തിയാക്കിയിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ടാർ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്

ഒ.ലിജ പറഞ്ഞു.