വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാൻഡമൈസേഷനായി
ആലപ്പുഴ: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങൾ ഏതെന്ന് തീരുമാനിക്കുന്ന ആദ്യ ഘട്ട റാൻഡമൈസേഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നിർവഹിച്ചു. കളക്ട്രേറ്റിൽ നടന്ന റാൻഡമൈസേഷനിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കായി 2373 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 2561വിവിപാറ്റ് യന്ത്രങ്ങളുമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം മുഖേന തിരഞ്ഞെടുത്തത്. ഓരോ മണ്ഡലത്തിലേക്കും ആവശ്യമായതിന്റെ 15 ശതമാനം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 22 ശതമാനം വി.വി പാറ്റ് മെഷീനും അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്ക് അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ നമ്പർ അടക്കമുള്ള റിപ്പോർട്ടുകൾ ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾക്ക് മെയിൽ ചെയ്‌തിട്ടുണ്ട്. പോളിംഗ് ബൂത്തിലേക്കുള്ള യന്ത്രങ്ങൾ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാംഘട്ട റാൻഡമൈസേഷൻ പിന്നീട് നടക്കും. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ പി.എൻ. അനി, പാർട്ടി പ്രതിനിധികളായവി ബി. അശോകൻ (സി.പി.എം), ടി.വി. രാജൻ (ഐ.എൻ.സി), ടി.ആർ. ബാഹുലേയൻ (സി.പി.ഐ), കെ.പി. പരീക്ഷിത്ത് (ബി.ജെ.പി) ഷീൻ സോളമൻ (കേരള കോൺഗ്രസ് എം). എസ്.എ. അബ്ദുൾ സലാം ലബ്ബ (ഐ.യു.എം.എൽ) തുടങ്ങിയവർ സന്നിഹിതരായിരുന്നു.