18 കാരിയും സുഹൃത്തും എം.ഡി.എം.എയുമായി പിടിയിൽ

Friday 20 March 2026 12:53 AM IST

കോതമംഗലം: എൻജിനിയറിംഗ് പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന് വിൽപ്പനയ്‌ക്കിറങ്ങിയ യുവതിയും സുഹൃത്തും കോതമംഗലത്ത് എക്‌സൈസിന്റെപിടിയിലായി. ഇടുക്കി പീരുമേട് ഏലപ്പാറ ഒറ്റപ്ലാക്കൽ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളിൽ അനന്തു പ്രസാദ് ( 24) എന്നിവരാണ് 37 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. കോതമംഗലത്ത് കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായി ബംഗളൂരുവിൽ നിന്നു കൊണ്ടുവന്നതാണ് എം.ഡി.എം.എ.

കോതമംഗലത്ത് എൻജിനിയറിംഗ് പഠനത്തിനെത്തിയ റിസാന ഫാത്തിമ മാസങ്ങൾക്കകം പഠനം നിറുത്തി മയക്കുമരുന്ന് വിൽപ്പന ആരംഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പഠനം നിറുത്തിയെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ല. ദിവസം 3000 രൂപ വാടകയുള്ള ആഡംബര ഹോട്ടൽമുറികളിൽ താമസിച്ചാണ് ഇവർ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നത്.

ഒരു യുവതിയുടെ നേതൃത്വത്തിലുള്ള സംഘം കോളേജ് വിദ്യാർത്ഥികൾക്ക് രാസലഹരി എത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് റേഞ്ച് ഇൻസ്‌പെക്ടർ എ.പി. പ്രമോദ് പറഞ്ഞു.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എ.ഇ. സിദ്ധിഖ്, പ്രിവന്റീവ് ഓഫീസർമാരായ വി.എ. ഷെമീർ, കെ.എ. റസാഖ്, പി.എസ്. സുനിൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.എം. ഉബൈസ്, അഖിലേഷ് വേലായുധൻ, കെ.എ. റെൻസി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.