ഹരീഷ് റാണയെ സാധാരണ കിടക്കയിലേക്ക് മാറ്റി

Friday 20 March 2026 1:07 AM IST

മെഡിക്കൽ സംഘം വിപുലീകരിച്ചു

ന്യൂഡൽഹി: ഡൽഹി എയിംസിൽ ദയാമരണം പ്രതീക്ഷിച്ചുകിടക്കുന്ന ഹരീഷ് റാണയെ, ലൈഫ് സപ്പോർട്ട് ഉപകരണങ്ങൾ എടുത്തുമാറ്റിയ ശേഷം സാധാരണകിടക്കയിലേക്ക് മാറ്റി. ഘട്ടംഘട്ടമായാണ് ചികിത്സാ സംവിധാനങ്ങൾ മാറ്റുന്നത്. ഹരീഷിന് ഭക്ഷണവും വെള്ളവും നൽകുന്നത് അവസാനിപ്പിച്ചിരുന്നു. ഓക്‌സിജൻ സപ്പോർട്ടും നൽകുന്നില്ല. ഇതിനിടെ, ദയാമരണത്തിനുള്ള പ്രോട്ടോക്കോൾ നടപ്പാക്കുന്ന മെഡിക്കൽ സംഘം വിപുലീകരിച്ചു. അഞ്ചിൽ നിന്ന് പത്തു വിദഗ്ദ്ധ ഡോക്‌ടർമാരുടെ സംഘമാണ് ഇപ്പോൾ മേൽനോട്ടം വഹിക്കുന്നത്. പാലിയേറ്രീവ് കെയർ വാർഡിൽ കഴിയുന്ന ഹരീഷിന്, വേദന പരമാവധി കുറച്ചു കൊണ്ടുവരാനുള്ള മരുന്നുകൾ നൽകുന്നുണ്ട്. മാതാവ് നിർമ്മല ദേവി മകനൊപ്പം വാർഡിൽ കഴിയുന്നു. തൊട്ടടുത്ത മുറിയിലുള്ള പിതാവ് അശോക് റാണ, മാതാവ് സഹോദരൻ ആശിഷ് റാണ, സഹോദരി ഭാവനാ റാണ എന്നിവർ ഇടയ്‌ക്കിടെ വാർഡിലെത്തും. നാലു പേർക്കും കൗൺസിലിംഗ് നൽകുന്നുണ്ട്. 2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സ‌ർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ്,​ അവിടുത്തെ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്നുവീണത്. തലച്ചോറിന് ഗുരുതര ക്ഷതമേറ്റ് അന്നുമുതൽ കോമയിലാണ്. മാർച്ച് 11ന് സുപ്രീംകോടതി ദയാമരണത്തിന് അനുമതി നൽകി.