തിരഞ്ഞെടുപ്പ് ഡ്യൂട്ടി: ബംഗാളിലെ 15 ഐ.പി.എസുകാർ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് അക്രമങ്ങൾ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ,15 ഐ.പി.എസ് ഉദ്യോഗസ്ഥരെ ബംഗാളിന് പുറത്തേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു.. ഇതിൽ 10 ഉദ്യോഗസ്ഥർ അടിയന്തരമായി കേരളത്തിലും, തമിഴ്നാട്ടിലും നിരീക്ഷകരായി ചുമതലയേൽക്കണം.
ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, എ.ഡി.ജി.പിമാർ, ജില്ലാ മജിസ്ട്രേട്ടുമാർ തുടങ്ങി 50ൽപ്പരം ഉയർന്ന ഉദ്യോഗസ്ഥരെ ഇതുവരെ കമ്മിഷൻ സ്ഥലംമാറ്റി അവിടെ പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചു. ഏപ്രിൽ 23, 29 തീയതികളിൽ രണ്ടു ഘട്ടമായാണ് ബംഗാളിലെ വോട്ടെടുപ്പ്.
അടിയന്തരാവസ്ഥ:
മമത
സംസ്ഥാന സർക്കാരുമായി ആലോചിക്കാതെ കമ്മിഷൻ ഏകപക്ഷീയ നടപടിയെടുക്കുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. കമ്മിഷന്റെ ഇടപെടലുകൾ കാരണം അപ്രഖ്യാപിത അടിയന്തരാസ്ഥയാണ് ബംഗാളിൽ.,സ്ഥലം മാറ്റുന്നവരെ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കരുതെന്ന് ആദ്യം നിർദ്ദേശിച്ച കമ്മിഷൻ, മണിക്കൂറുകൾക്കകം അവരെ നിരീക്ഷകരായി നിയോഗിച്ചതായും മമത പറഞ്ഞു.