അടുക്കള പുകയുന്നില്ല, പാചക'വാചക'മായില്ല ' ഗ്യാസായി '
തൃശൂർ : പ്രചാരണം ചൂടുപിടിക്കുമ്പോൾ തിരഞ്ഞെടുപ്പ് ഗോദയിൽ പ്രധാന ആയുധമാകുമെന്ന് കരുതിയ പാചകവാതക ക്ഷാമം ഏറ്റെടുക്കാനാളില്ലാതെ 'ഗ്യാസായി' മാറി. നഗരത്തിൽ ഉൾപ്പെടെ ഭൂരിഭാഗം ഹോട്ടലും ചെറുകിട ചായക്കടകളും അടഞ്ഞുകിടക്കുമ്പോൾ, ആയിരക്കണക്കിന് തൊഴിലാളികളും സാധാരണക്കാരും പട്ടിണിയിലാണ്. ഈ ഗുരുതര പ്രതിസന്ധി വോട്ട് രാഷ്ട്രീയത്തിൽ ചർച്ചാവിഷയമാകാതെ മൂലയ്‌ക്കൊതുങ്ങുന്നതാണ് നിലവിലെ കാഴ്ച. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ഗ്യാസ് കുറ്റികളുമായി തെരുവിലിറങ്ങിയ രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ വോട്ടഭ്യർത്ഥനയ്ക്കായുള്ള പരക്കംപാച്ചിലിലാണ്. വരും ദിവസങ്ങളിലുള്ള പൊതുയോഗ ചർച്ചയിൽ ഇത്തരം വിഷയങ്ങൾ ഉയർന്നുവരുമെങ്കിലും പ്രശ്‌ന പരിഹാരത്തിനുള്ള ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഗാർഹിക സിലിണ്ടറുകൾക്ക് പോലും വലിയ ഇടവേളകളിലാണ് ബുക്കിംഗ് നൽകുന്നത്. പലപ്പോഴും ബുക്കിംഗിന് വിളിക്കുമ്പോൾ പ്രതികരണം ഉണ്ടാകുന്നില്ല.
പൊതുയോഗങ്ങൾക്ക് തുടക്കം
മുൻകാലങ്ങളെ അപേക്ഷിച്ച് പ്രചാരണത്തിന് സമയം കുറവായതിനാൽ പൊതുയോഗങ്ങൾ നേരത്തെ ആരംഭിച്ച് മുന്നണികൾ. ദേശീയ സംസ്ഥാന നേതാക്കൾ ജില്ലയിൽ എത്തിത്തുടങ്ങി. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ഇന്ന് തുടക്കം കുറിക്കും. എൻ.ഡി.എ ഓരോ മണ്ഡലത്തിലും കേന്ദ്രമന്ത്രിമാർ, മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ എം.എൽ.എമാർ എന്നിവരെ പ്രഭാരിമാരായി നിയോഗിച്ചാണ് പ്രവർത്തനം. യു.ഡി.എഫിന്റെ പ്രചാരണത്തിനായി കോൺഗ്രസ് അഖിലേന്ത്യ സംഘടനാ സെക്രട്ടറി കെ.സി.വേണുഗോപാൽ രാവിലെ 11 ന് ചാലക്കുടിയിലും 12.15 ന് കൊടുങ്ങല്ലൂരിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
ചൂടിനെ തോൽപ്പിച്ച് സ്ഥാനാർത്ഥികൾ
കടുത്ത വേനൽച്ചൂടിനെയും മറികടന്നാണ് സ്ഥാനാർത്ഥികളുടെ പര്യടനം. ഓരോ കേന്ദ്രത്തിലും വെറും 10 മിനിറ്റ് മാത്രം ചെലവഴിച്ചുള്ള ഓട്ടത്തിനിടയിൽ ഭക്ഷണത്തിന് പോലും സമയം കിട്ടുന്നില്ലെന്ന് സ്ഥാനാർത്ഥികൾ പറയുന്നു. ഭൂരിഭാഗം സ്ഥാനാർത്ഥികളും രണ്ടാംഘട്ട പര്യടനത്തിലേക്ക് കടന്നുകഴിഞ്ഞു. ഇതിനിടയിൽ പ്രാദേശിക കൺവെൻഷനുകളിൽ പങ്കെടുക്കുമ്പോൾ നിശ്ചയിച്ച പരിപാടികളിൽ എത്തുന്നത് ഏറെ വൈകിയാണെന്നും ഇവർ പറയുന്നു.