ഹരീഷ് റാണയുടെ വേദന കുറയ്‌ക്കാൻ ശ്രമം
ന്യൂഡൽഹി: ഡൽഹി എയിംസിൽ ദയാ മരണം പ്രതീക്ഷിച്ചു കിടക്കുന്ന ഹരീഷ് റാണയുടെ വേദന കുറയ്‌ക്കാനുള്ള പരമാവധി ശ്രമത്തിൽ പാലിയേറ്രീവ് കെയർ വിഭാഗത്തിലെ ഡോക്‌ടർമാർ. പത്തു വിദഗ്ദ്ധ ഡോക്‌ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഹരീഷ്. വേദന പരമാവധി കുറയ്‌ക്കുന്ന, ആശ്വാസം നൽകുന്ന മരുന്നുകൾ നൽകുന്നു. ലൈഫ് സപ്പോർട്ട് ഉപകരണങ്ങളും, ഭക്ഷണട്യൂബും, ഓക്‌സിജൻ സപ്പോർട്ടും ഘട്ടംഘട്ടമായി എടുത്തു മാറ്റിയിരുന്നു. മാതാവ് നിർമ്മല ദേവി മകനൊപ്പം വാർഡിൽ തന്നെ പ്രാർത്ഥനയുമായി കഴിയുകയാണ്. 2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്നു താഴേക്കു വീണത്. തലച്ചോറിന് ഗുരുതര ക്ഷതമേറ്റ് അന്നുമുതൽ കോമയിലാണ്. മാർച്ച് 11ന് സുപ്രീംകോടതി ദയാമരണത്തിന് അനുമതി നൽകി. ഉത്തർപ്രദേശ് ഗാസിയാബാദിലെ വീട്ടിൽ നിന്ന് ഹരീഷിനെ എയിംസിലേക്ക് മാറ്റുകയായിരുന്നു.