തൃണമൂൽ പ്രകടനപത്രിക, ബംഗാളിനായി മമതയുടെ 'പത്ത് പ്രതിജ്ഞകൾ'

Saturday 21 March 2026 12:35 AM IST

ന്യൂഡൽഹി: മുഖ്യമന്ത്രി മമതാ ബാനർജിയുടെ 'പത്ത് പ്രതിജ്ഞകൾ" എന്ന പേരിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി.

സ്ത്രീകൾക്കുള്ള സാമൂഹ്യക്ഷേമത്തിന് മുൻഗണന നൽകുന്ന വാഗ്ദാനങ്ങളാണിവ. കേന്ദ്ര ഇടപെടലുകളെ ചെറുക്കാനും ബംഗാളിന്റെ സ്വത്വം സംരക്ഷിക്കാനുമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് പത്രിക പ്രകാശനം ചെയ്‌തുകൊണ്ട് മമത പറഞ്ഞു.

നല്ല വീട്,​ കുടിവെള്ളം

 സ്‌ത്രീകൾക്കുള്ള ലക്ഷ്‌മിഭണ്ഡാർ പദ്ധതി പ്രകാരമുള്ള സഹായത്തിൽ 500 രൂപയു‌ടെ വർദ്ധന.

പട്ടികജാതി, പട്ടിക വിഭാഗത്തിലെ സ്‌ത്രീൾക്ക് 1700രൂപ (പ്രതിവർഷം 20,400 രൂപ) മറ്റുള്ളവർക്ക് 1500 രൂപ (പ്രതിവർഷം 18,000 രൂപ)

ബംഗ്ലാർ യുബ-സതി പദ്ധതി പ്രകാരം യുവാക്കൾക്ക് തൊഴിലില്ലായ്‌മ വേതനം പ്രതിമാസം 1,500 രൂപ (പ്രതിവർഷം 18,000 രൂപ).  കർഷകർക്കുള്ള സഹായം, മേഖലയുടെ സമഗ്രമായ നവീകരണം എന്നിവയ്ക്കായി 30,000 കോടി രൂപയുടെ കാർഷിക ബഡ്‌ജറ്റ്

 എല്ലാ കുടുംബങ്ങൾക്കും നല്ല വീട്

 എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം

 ആരോഗ്യ സംരക്ഷണം വീട്ടുപടിക്കൽ

 സർക്കാർ സ്കൂളുകളുടെ സമഗ്രമായ അടിസ്ഥാന സൗകര്യ നവീകരണം  തുറമുഖങ്ങൾ, വ്യാപാര അടിസ്ഥാന സൗകര്യങ്ങൾ, അത്യാധുനിക ആഗോള വ്യാപാര കേന്ദ്രം എന്നിവയിലൂടെ ബംഗാളിനെ കിഴക്കൻ ഇന്ത്യയുടെ വ്യാപാരത്തിന്റെ കവാടമായി മാറ്റും

 തടസമില്ലാത്ത വാർദ്ധക്യ പെൻഷൻ

സംസ്ഥാനത്ത് ഏഴ് പുതിയ ജില്ലകൾ രൂപീകരിക്കും, നഗര തദ്ദേശ സ്ഥാപനങ്ങൾ വികസിപ്പിക്കും

'അനൗദ്യോഗിക രാഷ്‌ട്രപതി ഭരണം"

നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയമുറപ്പിച്ച ബി.ജെ.പി ബംഗാളിൽ 'അനൗദ്യോഗിക രാഷ്ട്രപതി ഭരണം" നടപ്പാക്കിയെന്ന് മമത ആരോപിച്ചു. ബി.ജെ.പിയെ വിജയിപ്പിക്കാൻ കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും മണ്ഡലങ്ങളുടെ അതിർത്തി നിർണയം ആസൂത്രണം ചെയ്യുകയാണ്. ബംഗാൾ തിരഞ്ഞെടുപ്പിനുശേഷം എൻ.ആർ.സി, സെൻസസ് എന്നിവയിലൂടെ ജനങ്ങളുടെ പൗരത്വം കവർന്നെടുക്കാനും പദ്ധതിയിടുന്നു. തിരഞ്ഞെടുപ്പിന്റെ പേരിൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം എല്ലാ പരിധിയും ലംഘിച്ചാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ പരാമർശിച്ചുകൊണ്ട് മമത പറഞ്ഞു. രാജ്യത്തെ മോദിയിൽ നിന്ന് രക്ഷിക്കാൻ ജനങ്ങൾ ഒരുമിച്ച് പോരാടണമെന്നും മമത ആവശ്യപ്പെട്ടു.