കേന്ദ്ര സർക്കാരിന്റെ പശ്ചിമേഷ്യൻ നിലപാടിനെ പ്രശംസിച്ച് തരൂർ
ന്യൂഡൽഹി:പശ്ചിമേഷ്യൻ സംഘർഷത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ശശി തരൂർ എം.പി. സംഘർഷ സമയത്ത് നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച സംയമനംശക്തിയാണ് പ്രതിഫലിപ്പിക്കുന്നതെന്നും തരൂർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.പശ്ചിമേഷ്യൻ സംഘർഷത്തിന് ശേഷമുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനെ കോൺഗ്രസ് വിമർശിക്കുമ്പോഴാണ് തരൂരിന്റെ അഭിപ്രായം.തരൂരിന്റെ പ്രസ്‌താവന ബി.ജെ.പി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
കേരളം സ്വന്തം വരുമാനം കണ്ടെത്തണം
ഗൾഫ് പണം,ലോട്ടറി,മദ്യം എന്നിവയെ എക്കാലവും ആശ്രയിക്കാതെ കേരളത്തിന് മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തണമെന്നും അഭിമുഖത്തിൽ തരൂർ ചൂണ്ടിക്കാട്ടി.വർദ്ധിച്ചുവരുന്ന കടബാധ്യതയും ചെലവും കണക്കിലെടുക്കുമ്പോൾ ഇത്തരം വിഭവങ്ങളെ ആശ്രയിച്ച് കേരളത്തിന് തുടരാനാവില്ലെന്നും തരൂർ വ്യക്തമാക്കി.കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം മുതലാക്കുന്നതിനൊപ്പം ഭാവി മുന്നിൽ കണ്ടുള്ള വിശാല അജണ്ട തയ്യാറാക്കേണ്ടതുണ്ട്. കേരളത്തിലെ പോരാട്ടം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്നും യു.ഡി.എഫ് മികച്ച ഭൂരിപക്ഷം നേടുമെന്നും തരൂർ പറഞ്ഞു.