ലഹരിക്കേസിൽ ടാൻസാനിയൻ സ്വദേശിക്ക് ജാമ്യം
കൊച്ചി: ലഹരിക്കേസിൽ പിടിയിലായ ടാൻസാനിയൻ സ്വദേശി അബ്ദുൽ ഹാമിദിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഉപരിപഠനത്തിനായി ഇന്ത്യയിലെത്തിയ ഇയാൾക്കെതിരെ എൻ.ഡി.പി.എസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട്) പ്രകാരമാണ് കേസെടുത്തിരുന്നത്.
2024 ഓഗസ്റ്റ് 9ന് എരുമപ്പെട്ടിയിൽനിന്ന് കുന്നംകുളത്തേക്ക് പോയ കാറിൽനിന്ന് കുന്നംകുളം പൊലീസ് 66.5 ഗ്രാം എം.ഡി.എം.എയും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടികൂടിയതായാണ് കേസ്. ഒന്നും രണ്ടും പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകി എന്നതാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഒന്നാംപ്രതിയുടെ അക്കൗണ്ടിൽനിന്ന് 15,000രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് എത്തിയതൊഴിച്ചാൽ മറ്റ് തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരുലക്ഷംരൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് പ്രധാനവ്യവസ്ഥ. വിദേശ പൗരനായതിനാൽ ഫോറിൻ റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ (എഫ്.ആർ.ആർ.ഒ) പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് വിധേയമായി മാത്രമേ മോചിപ്പിക്കാനാവൂ. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ നിബന്ധനകളും ജാമ്യ ഉത്തരവിലുണ്ട്.