20 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍, ഗ്യാസ് സിലിണ്ടര്‍ പ്രതിസന്ധിയില്‍ ഹോട്ടലുകള്‍ക്ക് ആശ്വാസം

Saturday 21 March 2026 11:27 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി ശക്തമായതോടെ നിരവധി ഹോട്ടലുകളാണ് അടച്ച് പൂട്ടിയത്. ഇപ്പോഴിതാ ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 20 ശതമാനം വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം. മാര്‍ച്ച് 23 (തിങ്കളാഴ്ച) മുതല്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വ്യാവസായിക ക്യാന്റീനുകള്‍, ക്ഷീര യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ വിഭാഗങ്ങള്‍ക്കാണ് വര്‍ദ്ധിപ്പിച്ച വിഹിതം മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കുക എന്നതാണ് പ്രഖ്യാപനത്തില്‍ പറയുന്ന പ്രധാന കാര്യം. സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍ എന്നിവ നടത്തുന്ന സബ്സിഡി ക്യാന്റീനുകള്‍, ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍ എന്നിവയ്ക്കും മുന്‍ഗണന ലഭിക്കും.

എല്‍പിജി തടസങ്ങളും വിലയിലെ ഏറ്റക്കുറച്ചിലുകളും ബാധിച്ച കുടിയേറ്റ തൊഴിലാളികള്‍ക്ക് അഞ്ച് കിലോ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകളും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഗാര്‍ഹികമല്ലാത്ത എല്‍പിജി വിതരണം ചെയ്യാന്‍ 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഈ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങള്‍ ഏകദേശം 13,479 മെട്രിക് ടണ്‍ എല്‍പിജി എടുത്തിട്ടുണ്ട്.