ബിവറേജസ് ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച സംഘം പിടിയിൽ
കുട്ടനാട്: എടത്വ കേളമംഗലം ബിവറേജസ് ഔട്ട്ലെറ്റ് ജീവനക്കാരനെ കുത്തി പരുക്കേല്പിച്ചശേഷം കടന്നുകളയാൻ ശ്രമിച്ച കൊല്ലം സ്വദേശികളായ നാലംഗസംഘത്തെ പൊലീസ് പിൻതുടർന്ന് പിടികൂടി. ഷംനാദ് (37), അർഷാദ് (39), നിയാസ് (38), ആഷിഖ് (28) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. മദ്യം വാങ്ങാനായി ബിവറേജസ് ഔട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറിലെത്തിയ നാലംഗസംഘം ജീവനക്കാരനായ ഷിജിയുമായി (48) വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന് കത്തികൊണ്ട് കൈയിൽ കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു.
സംഭവം തടയാൻ ശ്രമിച്ച ജീവനക്കാർക്കും മറ്റുള്ളവർക്കും നേരെയും ഇവർ തിരിഞ്ഞു. തുടർന്ന് തിരുവല്ല ഭാഗത്തേയ്ക്ക് കടന്നുകളഞ്ഞു. എടത്വ സി.ഐ എം.അൻവറുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ റിജോ, രാജപ്പൻ, ജോസി , ഹെഡ്കോസ്റ്റബിൾ ബിനു, സി.പി.ഒ മാരായ ഇമ്മാനുവൽ,കിരൺ, സുജിത്ത്,പുന്നപ്ര സി.പി.ഒ.വിഷ്ണു എന്നിവർ സംഘത്തിനെ പിന്തുടരുകയും നീരേറ്റുപുറത്തുവച്ച് പിടികൂടുകയുമായിരുന്നു. പരുക്കേറ്റ ഷിജിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തകഴി ബെവ്കോ ഷോപ്പിലെ ഡെപ്യൂട്ടേഷൻ ജീവനക്കാരൻ പി.ആർ ഷിജിനെ കുത്തിപരുക്കേല്പിച്ച സംഭവത്തിൽ ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിച്ചു. ജീവനക്കാർക്ക് സംരക്ഷണം ഉറപ്പുവരുത്താൻ അധികൃതർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.