വേനൽ കനത്തു, വെള്ളവും ഭക്ഷണവും തേടി വന്യമൃഗങ്ങൾ നാട്ടിൽ

Sunday 22 March 2026 12:00 AM IST

കോടശ്ശേരി: വേനൽ കടുത്തതോടെ വനത്തിൽ വെള്ളവും ഭക്ഷണവുമില്ലാതെ വനൃ മൃഗങ്ങൾ നാട്ടിലിറങ്ങുന്നു. ഇതോടെ വന്യ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് പതിവായി. രാത്രി കാലങ്ങളിൽ പുറത്തിറങ്ങുന്ന ജീവികൾ കൃഷി വിളകളും നശിപ്പിക്കുന്നു. ഇത്തരത്തിൽ പുറത്തിറങ്ങിയ മൂന്നു കുറുനരികൾ കുളത്തിൽ അകപ്പെട്ടു. രണ്ടുകൈ വീരഞ്ചിറ തച്ചേത്തുകുടി ബേബിയുടെ പറമ്പിൽ കൃഷിയാവശ്യത്തിന് നിർമ്മിച്ച കുളത്തിലാണ് ഇവ വീണത്. വനപാലകർ സ്ഥലത്തെത്തി കുറുനരികളെ രക്ഷപ്പെടുത്തി. വീരൻചിറ കോക്കാപ്പിളളി മാത്യുവിന്റെ കിണറിൽ വീണ മാനിനെയും ഇന്നലെ പകൽ സമയത്ത് കരയ്‌ക്കെത്തിച്ച് കാട്ടിൽ വിട്ടു. ഇനിയും കൂടുതൽ മൃഗങ്ങൾ കാടിറങ്ങാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ ഭയപ്പെടുന്നു. 1972ലെ കേന്ദ്ര വനനിയമം കാലോചിതമായി പരിഷ്‌കരിച്ച് മലയോര കർഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാരുണൃ സോഷൃൽ വർക്കിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ ഒപ്പിട്ട നിവേദനം സുപ്രീം കോടതി ചീഫ്് ജസ്റ്റിസിന് നൽകിയിട്ടുണ്ട്.