വിഷുവിന് മുമ്പേ, ഉണ്ണിക്കണ്ണന്മാർ എത്തി
ആലപ്പുഴ: വിഷുവിന് കണി കണ്ടുണരാൻ പതിവുപോലെ കൃഷ്ണ വിഗ്രഹങ്ങൾ റെഡി. നഗരത്തിൽ മുല്ലക്കൽ ജംഗ്ഷനിൽ കൃഷ്ണ വിഗ്രഹങ്ങളുമായി അന്യസംസ്ഥാന സംഘം എത്തിക്കഴിഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള വിൽപ്പനക്കാരാണ് നഗരത്തിലെത്തിയിരിക്കുന്നത്. തിരക്കിനിടയിലും ഇവിടേക്ക് ഒന്നുനോക്കാതെ ആർക്കും കടന്നുപോകാനാവില്ല, അത്രയ്ക്ക് ഭംഗിയാണ്.
വിവിധ വലുപ്പത്തിലും രൂപത്തിലുമുള്ള കൃഷ്ണ വിഗ്രഹങ്ങൾ വില്പനയ്ക്കായി എത്തിയിട്ടുണ്ട്. വിഷുവിന് ഒരാഴ്ച മുമ്പ് കച്ചവടം വർദ്ധിക്കുമെന്ന് ഇവർ പറയുന്നു. ഓടക്കുഴൽ വായിക്കുന്ന കണ്ണൻ, വെണ്ണ തിന്നുന്ന ഉണ്ണിക്കണ്ണൻ, രാധാ-കൃഷ്ണന്മാർ, ഗോക്കളെ മേയ്ക്കുന്ന കൃഷ്ണൻ തുടങ്ങി പല രൂപത്തിലും കൃഷ്ണവിഗ്രഹങ്ങളാണ് വില്പനയ്ക്കെത്തിയിരിക്കുന്നത്. പല നിറങ്ങളിൽ ഒരടിമുതൽ മൂന്നടി വരെയുള്ള വിഗ്രഹങ്ങൾ എത്തിച്ചിട്ടുണ്ട്. 125-2000 രൂപവരെയാണ് വില. പേപ്പർ പൾപ്പ്, ഫൈബർ എന്നിവകൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങളാണിവ. ഓയിൽ പെയ്ന്റ് ചെയ്തു മിനുക്കിയ കൃഷ്ണ വിഗ്രഹങ്ങളും കൂട്ടത്തിലുണ്ട്. വൈകുന്നേരങ്ങളിലാണ് വില്പന കൂടുതൽ. പതിവുപോലെ കച്ചവടവും ഇത്തവണ വർദ്ധിച്ചിട്ടുണ്ട്. വിഷു അടുക്കുമ്പോൾ ഇനിയും കച്ചവടക്കാർ കൂടും. വരും ദിവസങ്ങളിൽ മെറ്റലും പോളി മാർബിൾകൊണ്ടുള്ളതുമായ കൃഷ്ണ വിഗ്രങ്ങൾ കടകളിൽ എത്തും. വീടുകളിലേക്ക് പുറമേ ക്ഷേത്രങ്ങളിലെ വിൽപനശാലകളിലേക്കും വിഗ്രഹങ്ങൾ വാങ്ങാൻ ഒട്ടേറെ പേരാണ് എത്തുന്നത്. വരും ദിവസങ്ങളിൽ ആവശ്യക്കാരുടെ എണ്ണം കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്.