വിദേശ സംഭാവന നിയന്ത്രണത്തിൽ ഭേദഗതി, ലൈസൻസ് റദ്ദായാൽ സ്വത്ത് കേന്ദ്ര സർക്കാരിലേക്ക്

Sunday 22 March 2026 12:36 AM IST

 ബിൽ പാർല. നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി: വിദേശ സംഭാവന വാങ്ങുന്ന സ്ഥാപനങ്ങളുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദായാൽ സ്വത്ത് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലെത്തും. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ)​ ഭേദഗതി കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. ബില്ലിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകി. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ അവതരിപ്പിച്ചേക്കും. എഫ്.സി.ആർ.എ ലൈസൻസ് റദ്ദായ സ്ഥാപനങ്ങളുടെ കേസുകളിൽ,​ അവർ വിദേശസംഭാവനകളിലൂടെ ആർജ്ജിച്ച സ്വത്ത് സർക്കാർ ഏറ്റെടുക്കുകയും പരിപാലിക്കുകയും ചെയ്യും. ഇതിനായി പ്രത്യേക നിയമസംവിധാനം രൂപീകരിക്കും. സ്വത്ത് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. അതേസമയം, വിദേശ സംഭാവന അനധികൃതമായി സ്വീകരിച്ചാൽ ലഭിക്കുന്ന പരമാവധി ശിക്ഷ ഒരു വർഷം തടവായി കുറയ്‌ക്കും.

രാജ്യതാത്പര്യത്തിന് പ്രഥമ പരിഗണന

വിദേശഫണ്ടുകളിൽ നിരീക്ഷണം ശക്തമാക്കാനുള്ള വ്യവസ്ഥകളും ഭേദഗതി ബില്ലിലുണ്ടാകുമെന്നാണ് സൂചന. ദേശീയ സുരക്ഷ,​ രാജ്യതാത്പര്യം എന്നിവയ്‌ക്ക് എതിരായ സംഭാവനകൾ രാജ്യത്തെത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. വിദേശഫണ്ട് സ്വീകരിക്കാൻ മുൻകൂർ അനുമതി അനിവാര്യമാണ്. ഫണ്ടുകൾ ​സമയബന്ധിതമായി വിനിയോഗിക്കേണ്ടി വരും. അതിനായി പ്രത്യേക സമയക്രമം നിശ്ചയിക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ടാകുമെന്ന് അറിയുന്നു. ഫണ്ട് വിനിയോഗത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കും. അതേസമയം,​ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ക്രിമിനൽക്കേസും അന്വേഷണവും പാടില്ലെന്നും വ്യവസ്ഥയുണ്ടാകും. ഏകപക്ഷീയ പ്രോസിക്യൂഷൻ തടയാനാണിതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. എഫ്.സി.ആർ.എ രജിസ്ട്രേഷനുള്ള 16000 ലധികം സ്ഥാപനങ്ങൾ 22,​000 കോടിയോളം രൂപ വിദേശസംഭാവന സ്വീകരിക്കുന്നുവെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.