രംഗസ്വാമി അയഞ്ഞു,​പുതുച്ചേരിയിൽ എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി, ഡി.എം.കെ- കോൺ. തർക്കം തീർക്കാൻ രാഹുൽ ഇടപെടുന്നു

Sunday 22 March 2026 12:37 AM IST

പുതുച്ചേരി: ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിൽ എൻ.ഡി.എയിലെ തർക്കം പരിഹരിച്ചു. എന്നാൽ 'ഇന്ത്യ' മുന്നണിയിലെ തർക്കത്തിന് പരിഹാരമായില്ല. സ്വകാര്യ ഹോട്ടലിൽ നടന്ന ചർച്ചകളെത്തുടർന്ന്, 30 സീറ്റുകളിൽ 16 സീറ്റുകൾ എൻ.ആർ. കോൺഗ്രസ് പാർട്ടിക്കും 10 സീറ്റുകൾ ബി.ജെ.പിക്കുമായി അനുവദിച്ചു. അണ്ണാ ഡി.എം.കെയ്ക്കും പുതിയ പാർട്ടിയായ എൽ.ജെ.കെയ്ക്കുമായി രണ്ടു സീറ്റുകൾ വീതം അനുവദിച്ചു.

എൽ.ജെ.കെയുമായുള്ള ബന്ധത്തെ മുഖ്യമന്ത്രിയും എൻ.ആർ കോൺഗ്രസ് അദ്ധ്യക്ഷനുമായ എൻ.രംഗസ്വാമി എതിർത്തതാണ് മുന്നണിയിൽ സീറ്റ് വീതംവയ്പ്പ് നീളാൻ കാരണമായത്. ഇന്നലെ രാവിലെ ബി.ജെ.പി ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയായിരുന്നു.

അതേ സമയം ഡി.എം.കെ കോൺഗ്രസ് തർക്കത്തിന് പരിഹാരമായിട്ടില്ല. എല്ലാ മണ്ഡലത്തിലും സ്ഥാനാർത്ഥിയെ നിറുത്തുമെന്ന് നിലപാടിലാണ് രണ്ടു പാർട്ടികളും. കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റുകൾ ‌ഡി.എം.കെ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇന്ന് രാഹുൽ ഗാന്ധി എം.കെ.സ്റ്റാലിനുമായി സംസാരിച്ച് പ്രശ്നം രമ്യമായി പരിഹരിക്കുമെന്നാണ് പ്രദേശത്തെ കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

സഖ്യധർമ്മം പാലിക്കുന്നുവെന്ന് അണ്ണാ ഡി.എം.കെ

സഖ്യ ധർമ്മം പാലിക്കുന്നതിനായി രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ സന്തോഷപൂർവ്വം സമ്മതിച്ചതായും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം വിജയിച്ചാൽ അധികാരത്തിൽ ഒരു പങ്ക് അവകാശപ്പെടുമെന്നും അണ്ണാ ഡി.എം.കെ പുതുച്ചേരി സെക്രട്ടറി എ അൻപഴകൻ പറഞ്ഞു. ഉപ്പളം, ഓർലിയൻപേട്ട് മണ്ഡലങ്ങളിൽ നിന്നാണ് പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുക. 2021ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ അഞ്ച് മണ്ഡലങ്ങളിൽ മത്സരിച്ച അണ്ണാ ഡി.എം.കെ എല്ലാറ്രിലും പരാജയപ്പെട്ടിരുന്നു.