മുക്കോല-ചുടുകാട്ടിൻമുകൾ റോഡിൽ മാലിന്യ നിക്ഷേപം

Sunday 22 March 2026 2:52 AM IST

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ പേരയത്ത്കോണം വാർഡിൽ മുക്കോല ചുടുകാട്ടിൽമുകൾ റോഡിൽ മാലിന്യനിക്ഷേപം പതിവാകുന്നു. രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് കവറുകളിൽ നിറച്ച മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് റോഡ് വക്കിലും സമീപത്തെ പുരയിടത്തിലും നിക്ഷേപിക്കുന്നത് പതിവായതോടെ നാട്ടുകാർ ദുരിതത്തിലായി. കോഴി വേസ്റ്റും ചപ്പുചവറുകളും ഡൈപ്പർ ഉൾപ്പെടെയുള്ള മാലിന്യവുമാണ് കുമിഞ്ഞുകൂടുന്നത്. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും നായ്ക്കളുടെ കടിയേൽക്കുന്നതും പതിവാണ്. ദുർഗന്ധവും ഈച്ചയുടെ ശല്യം പെരുകാനും സാംക്രമിക രോഗങ്ങൾ പടരാനും സാദ്ധ്യതയുണ്ടെന്ന് സ്ഥലവാസികൾക്ക് ആശങ്കയുണ്ട്. മാലിന്യ നിക്ഷേപകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ നീതു സുരേഷ് നഗരസഭാ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.മാലിന്യ നിക്ഷേപം തടയാൻ പ്രദേശത്ത് സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്നും നഗരസഭ ചെയർപേഴ്സനോട് കൗൺസിലർ രേഖാമൂലം ആവശ്യപ്പെട്ടു. മാലിന്യം നിക്ഷേപിച്ച ഒരാളുടെ വാഹന നമ്പർ നാട്ടുകാർ നൽകിയതിനെ തുടർന്ന് ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്തതായി കൗൺസിലർ അറിയിച്ചു.