കാട്ടാനകൾക്കും പുലികൾക്കുമിടയിലൂടെ സധൈര്യം രക്ഷാപ്രവർത്തനം; കയ്യടി നേടി ഇന്ത്യൻ ആർമിയിലെ പെൺപുലി
150 അടി താഴ്‌ചയിലുള്ള മലയിടുക്കിലേയ്ക്ക് സധൈര്യം ഇറങ്ങിച്ചെന്ന് വിനോദ സഞ്ചാരിയായ യുവാവിന് വൈദ്യസഹായം നൽകിയ വനിതാ ആർമി ഡോക്‌ടർ കയ്യടി നേടുന്നു. മേജർ കവിത വാസുപള്ളിയാണ് താരമാകുന്നത്. തമിഴ്‌നാട്ടിലെ നീലഗിരിയിലാണ് സംഭവം നടന്നത്. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ-ടൂറിസം സെന്ററായ നീഡിൽ റോക്ക് വ്യൂപോയിന്റിലായിരുന്നു അപകടം നടന്നത്. ഗൂഡല്ലൂരിനെ ഉദഗമണ്ഡലവുമായി (ഊട്ടി) ബന്ധിപ്പിക്കുന്ന ദേശീയ പാത 181 ലാണ് വ്യൂപോയിന്റ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ചെങ്കൽപ്പേട്ടിൽ നിന്നുള്ള വിനോദസഞ്ചാരിയായ ശിവഗുരുനാഥനാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. വ്യൂപോയിന്റിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ 150 അടി താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു. പിന്നാലെ ഇയാൾ അത്യന്തം പണിപ്പെട്ട് തന്റെ കാർ ഡ്രൈവറെ വിളിച്ച് വിവരമറിയിച്ചു. ഡ്രൈവർ ഉടൻ തന്നെ പൊലീസിനെയും വനംവകുപ്പിനെയും അറിയിച്ചു. തുടർന്ന് അഗ്നിശമന സേനാംഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.
ആനകളും കടുവകളും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ധാരാളമുള്ള വനപ്രദേശത്തിന് നടുവിലായിരുന്നു ആ സ്ഥലം എന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് മലയിടുക്കിൽ കുടുങ്ങിക്കിടന്ന ശിവഗുരുനാഥനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
കളക്ടർ വിവരം അറിയിച്ചതിനെത്തുടർന്ന് നീലഗിരിയിലെ വെല്ലിംഗ്ടൺ ആർമി കന്റോൺമെന്റിൽ നിന്നുള്ള സൈനിക സംഘത്തെ സ്ഥലത്തേയ്ക്ക് അയയ്ക്കുകയായിരുന്നു. പൊലീസ്, വനം, അഗ്നിശമന വകുപ്പുമായി ചേർന്നാണ് സംയുക്ത രക്ഷാപ്രവർത്തനം നടത്തിയത്. ഏകദേശം 13 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ശിവഗുരുനാഥനെ സുരക്ഷിതമായി രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്.
രക്ഷാപ്രവർത്തനത്തിൽ മേജർ കവിത വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആനകളും കടുവകളും ഉൾപ്പെടെയുള്ള വന്യജീവികൾ പതിവായി സഞ്ചരിക്കുന്ന കാട്ടിൽ 150 അടി താഴ്ചയിലേക്ക് ധൈര്യത്തോടെ ഇറങ്ങിച്ചെന്നായിരുന്നു കവിത ശിവഗുരുനാഥന് പ്രഥമശുശ്രൂഷ നൽകിയത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ മേട്ടൂരിൽ നിന്നുള്ള മേജർ കവിത 2025ൽ ബ്രഹ്മപുത്ര നദിയിൽ 1040 കിലോമീറ്റർ റാഫ്റ്റിംഗ് പര്യവേഷണം പൂർത്തിയാക്കി റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്.