അത്താഴത്തിന് ചീരക്കറിയുണ്ടാക്കിയില്ല; ഗർഭിണിയായ ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ്
ഭോപ്പാൽ: ഭക്ഷണത്തിനൊപ്പം ചീരക്കറിയുണ്ടാക്കാത്തതിന് ഗർഭിണിയായ ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന് ഭർത്താവ്. മദ്ധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ ജമർദ ഗ്രാമത്തിൽ വെള്ളിയാഴ്‌ചയാണ് കൊലപാതകം നടന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ഷീലാ ബായി എന്ന 25കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷീലയുടെ ഭർത്താവ് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വെള്ളിയാഴ്‌ച വൈകുന്നേരം ചീര വാങ്ങിക്കൊണ്ട് വന്നിരുന്നു. എന്നാൽ, മറ്റ് കറികളുണ്ടായിരുന്നതിനാൽ ഷീല ചീരക്കറി തയ്യാറാക്കിയില്ല. ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ചീരക്കറി കിട്ടാതിരുന്നതോടെ പ്രകോപിതനായ സുനിൽ അക്രമാസക്തനാകുകയായിരുന്നു. ഷീലയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കോടാലി കൊണ്ട് കഴുത്തിൽ രണ്ടുതവണ വെട്ടുകയായിരുന്നു. തൽക്ഷണം തന്നെ ഷീല മരിച്ചു. ചൈൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയ സുനിലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇവർക്കൊപ്പം താമസിക്കുന്ന സുനിലിന്റെ അമ്മയും സഹോദരനും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവീട്ടിലെത്തിയ കാര്യങ്ങൾ വിവരിച്ചു. ഇവരാണ് പൊലീസിൽ വിവരം അറിയിച്ചത്.
മഹാരാഷ്‌ട്രയിൽ കൂലിപ്പണി ചെയ്‌തിരുന്ന ദമ്പതികൾ അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇവർക്ക് മൂന്നും അഞ്ചും വയസുള്ള കുട്ടികളുണ്ട്. വിവരമറിഞ്ഞ് ഗ്രാമത്തിലെത്തിയ വീട്ടുകാർ പ്രതിയെ കടന്നാക്രമിക്കാൻ ശ്രമിച്ചു. ഇതോടെ ഗ്രാമത്തിൽ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് കൂടുതൽ പൊലീസിനെ വിന്യസിച്ചാണ് സംഘർഷം നിയന്ത്രിച്ചത്. കനത്ത സുരക്ഷയിലാണ് പോസ്‌റ്റ്മോർട്ടവും സംസ്‌കാര ചടങ്ങുകളും നടന്നത്.